ന്യൂദൽഹി- കേന്ദ്രമന്ത്രി ഉമാ ഭാരതി, രാജീവ് പ്രതാപ് റൂഡി എന്നിവർ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവച്ചു. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായാണ് മന്ത്രിമാരുടെ രാജി. നിർമല സീതാരാമൻ, കൽരാജ് മിശ്ര എന്നിവരും രാജിവക്കും. രാജിവെക്കുന്ന മന്ത്രിമാരിൽ ചിലർക്ക് ബി.ജെ.പിയിൽ സംഘടന ചുമതല നൽകും. ചൈനയിൽ അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ ഞായറാഴ്ച്ച തിരിക്കും. ഇതിന് മുമ്പ് മന്ത്രിസഭ പുനസംഘടന നടക്കുമെന്നാണ് അറിയുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മന്ത്രിസഭ പുനസംഘടന സംബന്ധിച്ചാണ് ചർച്ച നടന്നിരുന്നത്. എന്നാൽ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകളാണ് നടന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന അരുൺ ജെയ്റ്റ്‌ലിയിൽനിന്ന് ഒരു വകുപ്പ് ഒഴിവാക്കും. ഇക്കാര്യം അദ്ദേഹം തന്നെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. റെയിൽവേ മന്ത്രി സുരേഷ് പ്രതാപും സ്ഥാനം ഒഴിഞ്ഞേക്കും. റെയിൽവേയിൽ അപകടം സ്ഥിരമായതിനെ തുടർന്ന് രാജിവെക്കാൻ അദ്ദേഹം നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ കാത്തിരിക്കൂ എന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തെ ഉപദേശിച്ചിരുന്നത്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പരിസ്ഥിതി വകുപ്പിന്റെ ചുമതല ഹർഷ് വർധനാണ് വഹിക്കുന്നത്.






