തലശ്ശേരി- കൊറോണ വൈറസിനെതിരെ കേരളത്തിലടക്കം ലോക് ഡൌൺ പ്രഖ്യാപിച്ചിട്ടും ഗൗനിക്കാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ യാത്ര. കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രൻ തിരുവനന്തപുരത്ത് എത്തി. സംസ്ഥാനത്തുടനീളം പോലീസ് രംഗത്തുണ്ടായിട്ടും സുരേന്ദ്രൻ ഒരു തടസവുമില്ലാതെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അതിനിടെ, സുരേന്ദ്രനെതിരെ പാർട്ടിയിലും പരാതി പ്രവാഹം. സുരേന്ദ്രൻ മീഡിയാ പബ്ലിസിറ്റിക്ക് വേണ്ടി തിരുവന്തപുരത്തേക്ക് യാത്ര ചെയ്താണ് ഇന്ന് പത്ര സമ്മേളനം നടത്തിയത്. രാജ്യം പ്രഖ്യാപിച്ച ലോക്ഡൗണിനും പ്രധാനമന്ത്രി നിർദേശിച്ച സ്റ്റേ അറ്റ് ഹോമിനും വിരുദ്ധമാണ് സുരേന്ദ്രന്റെ പ്രവർത്തനം എന്നാരോപിച്ച് ബി.ജെ.പിയിലെ ഒരു വിഭാഗം ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവർക്കാണ് പരാതി നൽകിയത്. കേരളത്തിൽനിന്ന് ഇത്തരത്തിൽ നിരവധി പരാതികളാണ് ഇ.മെയിൽ വഴി പോയത് ലോക്ഡൗൺ കാലയളവിൽ നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണമെന്ന വിലക്ക് ലംഘിച്ചാണ് സുരേന്ദ്രൻ തിരുവന്തപുരത്തെത്തിയത്. ജില്ലാ അതിർത്തികൾ ഭൂരിഭാഗവും അടക്കുകയും ട്രെയിൻ-വ്യോമഗതാഗതം നിലച്ചതിനാൽ സുരേന്ദ്രൻ എങ്ങിനെ തിരുവനന്തപുരത്ത് എത്തിയെന്ന കാര്യവും അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.