കൊറോണാ പേടി: ഡോക്ടര്‍ കാമുകിയെ  കാമുകനായ നഴ്‌സ് കൊലപ്പെടുത്തി

മിലന്‍-കൊറോണാ വൈറസ് ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്ന രാജ്യമാണ് ഇറ്റലി. അവിടെ ജീവഭയമാണ് ഏവര്‍ക്കും. അതിനിടെയാണ് വൈറസ് പകര്‍ന്നതായി സംശയിച്ച് നഴ്‌സായ കാമുകന്‍ ഡോക്ടറായ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. 27കാരി ലൊറേനാ ക്വാറന്റയാണ് 28കാരനായ കാമുകന്‍ ആന്റോണിയോ ഡി പേസിന്റെ ഭയത്തിന് ഇരയായത്. ഇറ്റലിയിലെ സിസിലി മെസ്സീനയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. പോലീസിനെ വിളിച്ച് താന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് നഴ്‌സ് അറിയിക്കുകയും ചെയ്തു. സിസിലിയില്‍ ജോലി ചെയ്തിരുന്നു ഇരുവരെയും രാജ്യത്ത് കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഈ ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു.
തനിക്ക് കാമുകി കൊവിഡ് പകര്‍ത്തിയെന്ന് ആരോപിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് കാമുകന്‍ പോലീസിനോട് വ്യക്തമാക്കി. സ്ഥലത്തെത്തിയ പോലീസ് പ്രതി കൈത്തണ്ട മുറിച്ചതായി കണ്ടെത്തിയതോടെ പാരാമെഡിക്കുകളെ വിളിച്ചുവരുത്തി. ലൊറേനയുടെ ആശുപത്രിയിലെ സഹജീവനക്കാര്‍ തന്നെയാണ് കൊലപാതകിയെ രക്ഷപ്പെടുത്തിയത്. തനിക്ക് അവള്‍ കൊറോണാവൈറസ് നല്‍കിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇറ്റലിയില്‍ ഇതുവരെ 41 ഡോക്ടര്‍മാരാണ് കൊറോണാവൈറസ് ബാധിച്ച് മരിച്ചത്. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ഭീഷണിയാണ്.ഏതാനും ആഴ്ച മുന്‍പ് ഡോക്ടര്‍ കാമുകിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഡി പേസും പോസ്റ്റ് ഇട്ടിരുന്നു. ഗ്രാജുവേഷന്‍ നേടി അടുത്തിടെ മെഡിക്കല്‍ സേവനത്തിലേക്ക് ഇറങ്ങിയ ലൊറേന കഠിനാധ്വാനം കൊണ്ടാണ് ഈ സ്വപ്‌നം സഫലമാക്കിയതെന്നാണ് നഴ്‌സ് കുറിച്ചത്.

Latest News