കൊണ്ടോട്ടി - പ്രളയത്തിന് ശേഷം വീണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ച് കരിപ്പൂർ വിമാനത്താവളം. കൊവിഡ് 19 നെ തുടർന്ന് വിമാനത്താവളം നിലകൊള്ളുന്ന പള്ളിക്കൽ പഞ്ചായത്തിന് അഞ്ച് ലക്ഷവും, വിമാനത്താവള റോഡ് അടക്കം ഉൾക്കൊള്ളുന്ന കൊണ്ടോട്ടി നഗരസഭക്ക് പത്ത് ലക്ഷവും ഉൾപ്പെടെ 15 ലക്ഷം രൂപയുടെ സഹായമാണ് എയർപോർട്ട് അഥോറിറ്റി നൽകുക.
സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായാണ് എയർപോർട്ട് അഥോറിറ്റിയുടെ സഹായം. കൊറോണയുടെ ഭാഗമായി അണുനശീകരണത്തിനും, സാമൂഹ്യ കിച്ചണിനുമാണ് തുക നൽകുന്നത്. രാജ്യത്ത് മറ്റു വിമാനത്താവളങ്ങളിൽനിന്ന് വ്യത്യസ്തമാണ് കരിപ്പൂർ വിമാനത്താവളം. പ്രളയ കാലത്തും അഥോറിറ്റി ഫണ്ട് അനുവദിച്ചിരുന്നു.
കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് കാൻസർ ചികിത്സക്കായി ലക്ഷങ്ങളുടെ കെട്ടിടം അഥോറിറ്റി പണികഴിപ്പിച്ചിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിന് സോളാറിനുള്ള ഫണ്ട്, സമീപത്തെ സ്‌കൂളുകൾക്ക് കെട്ടിടങ്ങളുടെ ഫണ്ട് അടക്കം ഒരു കോടിക്ക് മുകളിലുള്ള ഫണ്ട് ഇതിനകം അഥോറിറ്റി സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി നൽകിയിട്ടുണ്ട്.
കരിപ്പൂർ റൺവേ ഭാഗികമായി തുറന്നു
കൊണ്ടോട്ടി- ആഭ്യന്ത-അന്താരാഷ്ട്ര സർവീസുകൾ പൂർണമായും നിലച്ചതിനെ തുടർന്ന് അടച്ച കരിപ്പൂർ വിമാനത്താവള റൺവേ ഇന്നലെ ഭാഗികമായി തുറന്നു. അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് പറന്നിറങ്ങാനായാണ് വിമാനത്താവള റൺവേ ഭാഗികമായി തുറന്നത്. രാവിലെ 9 മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് റൺവേ തുറക്കുക. ഈ മാസം 14 വരെ ഭാഗികമായി തുറക്കും.