റിയാദ്- പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബാക്കി പരീക്ഷകൾ സൗദി അറേബ്യയടക്കമുള്ള 25 ലധികം വിദേശരാജ്യങ്ങളിലെ സ്‌കൂളുകളിൽ നടത്തേണ്ടതില്ലെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു. കോവിഡ് ലോക്ക് ഡൗൺ കാരണം നടക്കാതെ പോയ ഈ പരീക്ഷകളെ സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്ക ഇതോടെ നീങ്ങി.
സൗദിയിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും രണ്ടോ മൂന്നോ പരീക്ഷകൾ മാത്രമേ നടക്കാനുള്ളൂ. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിൽ പരീക്ഷയും മൂല്യനിർണയവും പ്രയാസകരമാണെന്നാണ് സിബിഎസ്ഇ പറയുന്നത്. ഇവിടങ്ങളിലെ സ്‌കൂളുകളിൽ നിന്നുള്ള പരീക്ഷ പേപറുകൾ മൂല്യനിർണയത്തിന് ഇന്ത്യയിലേക്ക് കൊണ്ടുപോകാറാണ് പതിവ്. ഇപ്പോൾ അതിനുള്ള സൗകര്യവുമില്ല. എന്നാൽ ഫലപ്രഖ്യാപനം സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീട് സ്‌കൂളുകളെ അറിയിക്കും. ബാക്കി എല്ലാ ക്ലാസിലെയും വിദ്യാർഥികൾക്ക് അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നൽകും.
അതേസമയം റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. എല്ലാ ക്ലാസുകൾക്കും പ്രവൃത്തിദിനങ്ങളിൽ ഓൺലൈൻ ക്ലാസ് തുടരും.