Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഉപദേശകരെ ഉടൻ പിടിച്ചുവിടണം-മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം- മുഖ്യമന്ത്രി കോടിക്കണക്കിനു രൂപ ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന എട്ട് ഉപദേശകരെ ഉടനടി പിരിച്ചുവിടണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇവർ എന്തു സേവനമാണ് കേരളത്തിന് ഇതുവരെ നല്കിയതെന്ന് ആർ്ക്കും വ്യക്തമല്ല.  കേരള ഹൗസിൽ എല്ലാവിധ സംവിധാനങ്ങളും നിലനില്‍ക്കെ ദൽഹിയിൽ കേരളത്തിന്റെ ലയ്സൺ ഓഫീസറായി ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ഉടനെ നിയമിക്കപ്പെട്ട മുൻഎംപി, അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ 140 സർക്കാർ അഭിഭാഷകരെ നോക്കുകുത്തിയാക്കി നിയമിച്ച ഹൈക്കോടതയിലെ സെപ്ഷൽ ലെയ്സൺ ഓഫീസർ തുടങ്ങിയ അനാവശ്യ നിയമനങ്ങൾ റദ്ദാക്കണം. ഒരു പ്രയോജനവുമില്ലാത്ത  ഭരണപരിഷ്‌കാര കമ്മീഷൻ നിർത്തലാക്കണം.  
അടുത്ത മാസം സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും ഖജനാവിൽ  പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തിൽ  പിണറായി സർക്കാർ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂർത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിച്ച് മിതവ്യയത്തിന്റെ പുതിയൊരു ഭരണ സംസ്‌കാരം കാട്ടാൻ മുഖ്യമന്ത്രി തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിക്കുന്ന ഹെലികോപ്റ്റർ കച്ചവടം ഉടനേ റദ്ദു ചെയ്യണം. 23ലക്ഷത്തിലധികം രൂപയുടെ  പ്രളയ ഫണ്ട് തട്ടിയെടുത്ത സിപിഎം പ്രവർത്തകരിൽ നിന്ന് ഈ തുക തിരിച്ചുപിടിക്കണം. ഇതിലെ മുഖ്യപ്രതിയായ  സിപിഎം നേതാവിന് പാർട്ടി നല്കുന്ന സംരക്ഷണം ഉടനടി പിൻവലിക്കണം.  പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎമ്മുകാർ വ്യാപകമായി അടിച്ചുമാറ്റിയ പശ്ചാത്തലത്തിൽ ഇതിനെതിരേ നടപടി എടുത്തശേഷം കോവ്ഡ്19 ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ അതു കൂടുതൽ വിശ്വാസയോഗ്യമാകുമായിരുന്നുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സി.പി.എമ്മുകാർ നടത്തിയ പെരിയ ഇരട്ടക്കൊലയിലും മട്ടന്നൂർ ഷുഹൈബിന്റെ കൊലപാതകത്തിലും സിബിഐ അന്വേഷണത്തിന് തടയിടാൻ ഖജനാവിൽ നിന്നു കോടികൾ മുടക്കിയ ഇടപാടും പുനർവിചിന്തനം നടത്തണം. പാർട്ടിക്കാർ നടത്തിയ ഈ അരുംകൊലകളിലെ പ്രതികൾക്കുവേണ്ടി  പാർട്ടി ഫണ്ട് മാത്രമേ വിനിയോഗിക്കാവൂ എന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 250ലധികം കോറികളും 500ൽ അധികം ബാറുകളും അനുവദിച്ച് ശതകോടികൾ സമാഹരിച്ച സി.പി.എം ഇതിൽ നിന്ന് നല്ലൊരു തുക കോവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News