തിരുവനന്തപുരം- ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ സിന്‍ഡ്രം കാണിക്കുന്നവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകുന്നതിനൊരുങ്ങി എക്സൈസ്. ഇതിനുള്ള മാർഗനിർദേശങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാൻ ബെവ്കോയ്ക്കാണ് ചുമതല. ഡോക്ടർമാരുടെ കുറിപ്പടി വിശദമായി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും. ബെവ്കോ ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് മൂന്നുലിറ്റർ മദ്യമാണ് കൈമാറുക.
സ്റ്റോക്ക് അനുസരിച്ചാണ് ഏതു മദ്യം നൽകണമെന്ന കാര്യം തീരുമാനിക്കുക. ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്സൈസ് ആദ്യം ഒരു പെർമിറ്റ് അനുവദിക്കും. ഈ പെർമിറ്റിന്റെ പകർപ്പ് ബെവ്കോയ്ക്ക് കൈമാറുകയും ചെയ്യും. അപേക്ഷകന്റെ മൊബൈൽ നമ്പറിൽ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടർനടപടികൾ ബെവ്കോ സ്വീകരിക്കുക.
നിലവിൽ ഒരാഴ്ചത്തേക്ക് മൂന്നുലിറ്റർ മദ്യമാണ് ഒരു അപേക്ഷകന് അനുവദിക്കുകയെന്ന് എക്സൈസ് നിർദേശത്തിൽ പറയുന്നു. ഒരുദിവസം 420 മില്ലി മദ്യമായിരിക്കും ഒരാൾക്ക് ഒരാൾക്ക് കഴിക്കാൻ സാധിക്കുക. എട്ടാംദിവസം വീണ്ടും മദ്യം വേണമെങ്കിൽ വീണ്ടും പാസ് എടുത്ത് എക്സൈസിനെ സമീപിക്കണം. വിഷയത്തിൽ കരട് മാർഗനിർദേശം തയ്യാറാക്കി സർക്കാരിന്റെ അനുമതിയോടെ ബെവ്കോ നടപ്പാക്കും.
റമ്മിനും ബ്രാൻഡിക്കുമാണ് കൂടുതൽ അപേക്ഷകരുള്ളത്. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ആശയക്കുഴപ്പം നിലനിന്നിരുന്നു. വ്യക്തമായ മാർഗ നിർദേശം പുറത്തു വന്നശേഷം അപേക്ഷകൾ പരിഗണിച്ചാൽ മതിയെന്നായിരുന്നു എക്സൈസ് തീരുമാനം. എറണാകുളത്തും അങ്കമാലിയിലും വാരാപ്പുഴയിലും പാലക്കാട്ടും ഡോക്ടർമാരുടെ കുറിപ്പടികളുമായി ആവശ്യക്കാരെത്തി. എന്നാൽ അപേക്ഷകർ റിട്ടയർ ചെയ്ത ഡോക്ടറുടെയും സ്വകാര്യ ഡോക്ടർമാരുടെയും കുറിപ്പടികളാണ് നല്‍കിയത്. ഇവ സ്വീകരിച്ചില്ല. അംഗീകൃത സർക്കാർ തന്നെ കുറിപ്പടി നല്‍കണം.