മുംബൈയില്‍ കനത്ത പ്രളയത്തിന് താല്‍ക്കാലിക ശമനം

മുംബൈ- നാലു ദിവസമായി തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിയ മുംബൈ നഗരത്തില്‍ അടുത്ത 24 മണിക്കൂറിനകം മഴയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡ് റെയില്‍ ഗതാഗതത്തേയും ജനജീവിതത്തേയും സാരമായി ബാധിച്ച വെള്ളപ്പൊക്കം കുറഞ്ഞതോടെ മഹാനഗരം പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. പൂര്‍ണമായും നിര്‍ത്തിവച്ചിരുന്ന സബര്‍ബന്‍ ട്രെയ്ന്‍ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു.

ചൊവ്വാഴ്ച ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്തത് 298 മില്ലിമീറ്റര്‍ മഴയാണ്. 2005-ലെ പ്രളയത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ മഴയില്‍ വെള്ളത്തില്‍ മുങ്ങിയ നഗരം പൂര്‍ണമായും നിശ്ചലമായിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതു വരെ അഞ്ചു പേര്‍ വിവിധയിടങ്ങളിലായി മരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വാകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ അടഞ്ഞു കിടക്കുകയാണ്. വെള്ളക്കെട്ട് പൂര്‍ണായും മാറാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News