കൊച്ചി- മംഗളൂരുവിലേക്കുള്ള കേരള അതിർത്തി റോഡ് തുറന്നു നൽകാനാവില്ലെന്ന് കർണാടക സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. കാസർകോട് ജില്ലയിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലാണിതെന്നാണ് വാദം.
മംഗളൂരുവിലെ ആശുപത്രികൾ കോവിഡ് 19 രോഗ ചികിത്സക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കർണാടക സർക്കാർ സവ്യക്തമാക്കി.
കാസർകോട് ജില്ലയിലെ രോഗികൾ മംഗളൂരവിലുള്ള ആശുപത്രികളിലേക്ക് എത്താനാകാതെ ബുദ്ധിമുട്ടന്നത് ശ്രദ്ധയിൽപെട്ട ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കർണാടകയോട് വിശദീകരണം തേടിയത്.
കണ്ണൂർ, വയനാട് ജില്ലകളിലായി കേരളത്തിലേക്കുള്ള രണ്ടു റോഡുകൾ കർണാടക തുറന്നിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ കണ്ണൂർ കൂട്ടുപുഴ വഴിയുള്ള റോഡ് തുറക്കാൻ കലക്ടർ അപേക്ഷ നൽകിയാൽ പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ കാസർകോട്-മംഗളൂരു അതിർത്തിയിലെ റോഡുകൾ തുറക്കാനാകില്ലെന്ന്കർണാടക വ്യക്തമാക്കി.
അതേസമയം കേരളത്തിൽ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാൻ സാധിക്കുന്ന മംഗളൂരുവിലെ രണ്ടു ആശുപത്രികൾ ഏതൊക്കെയെന്ന് അറിയിക്കണമെന്ന് കർണാടകക്ക ഹൈക്കോടതി നിർദേശം നൽകി. മംഗളൂരുവിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ചികിത്സയ്ക്കായി കർണാടകയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം നാളെ അറിയിക്കാമെന്ന് ബോധിപ്പിച്ചിട്ടുണ്ട്.
കേരള അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോടു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രവും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ദേശീയപാത അടകാന്‍ ഒരു സംസ്ഥാനത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.