പ്രവാസികളുടെ അധ്വാനം കൊണ്ടാണ് നമ്മള്‍ കഞ്ഞികുടിച്ചിരുന്നത്; അപഹസിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം-  പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്.ലോകത്താകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ് കോവിഡ് 19  എന്ന് അവര്‍ ഓര്‍ക്കണം. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍, നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ, മനസില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. ഉല്‍കണ്ഠ വേണ്ട. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്. കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് പ്രവാസികളുടെ കൂടെയുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

Latest News