ജനജീവിതം അനിശ്ചിതത്വത്തിലാക്കുന്ന മഹാമാരിക്ക് എതിരെ പോരാടാൻ കിഴക്കമ്പലത്തെ ട്വന്റി 20 യും. ജനങ്ങളെ ശരിയായ രീതിയിൽ ബോധവൽക്കരിച്ചു കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ട്വന്റി 20. ഏത് അടിയന്തര സാഹചര്യത്തിലും ട്വന്റി 20 യുടെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ അവശ്യ സാധനങ്ങൾക്ക് യാതൊരു ക്ഷാമവും ഉണ്ടാകുകയില്ലെന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. വിലക്കയറ്റത്തിന് വളരെയധികം സാധ്യതയേറിയിരിക്കുന്ന ഈ സമയത്ത് ഒരു രീതിയിലും അത് കിഴക്കമ്പലത്തെ ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പകുതി വിലയ്ക്ക് സാധനങ്ങൾ ലഭിക്കാനുള്ള സൗകര്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസുരക്ഷ മുൻനിർത്തി ഭക്ഷ്യ സുരക്ഷാ മാർക്കറ്റിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഒരേ സമയം 25 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പ്രായമായവരെയും കുട്ടികളെയും ഒഴിവാക്കും. ആഴ്ചയിൽ ഒരു കുടുംബത്തിലെ ഒരംഗത്തിനു മാത്രം പ്രവേശനം. ഭക്ഷ്യ സുരക്ഷാ മാർക്കറ്റിനു മുന്നിൽ കൂട്ടംകൂടി നിൽക്കുന്നതു പൂർണമായി ഒഴിവാക്കും. ഇനി മുതൽ കൂപ്പൺ നമ്പർ അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.