കൊച്ചി- ലോക്ഡൗൺ സമയത്ത് അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അടിയന്തര പ്രവർത്തന പ്ലാൻ രൂപവൽക്കരിക്കാൻ നിർദേശം. ആദ്യ ഘട്ടത്തിൽ ഒരാഴ്ചത്തേക്കുള്ള പ്ലാനാണ് രൂപവൽക്കരിക്കേണ്ടത്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലും വകുപ്പ് സെക്രട്ടറിമാരും വിവിധ ജില്ലകളിലെ കലക്ടർമാരും പൊതു വിതരണ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിലാണ് നിർദേശം. ഓരോ ജില്ലയിലും ഏറ്റവും ആവശ്യമുള്ള 15 ഭക്ഷ്യ ഇനങ്ങൾ തെരഞ്ഞെടുത്ത് അവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണം. ഒരു മാസത്തേക്കും ലോക്ഡൗൺ സാഹചര്യം തുടർന്നാൽ വരുന്ന മൂന്നു മാസക്കാലത്തേക്കെങ്കിലുമുള്ള കാര്യങ്ങൾ ജില്ലാ തലത്തിൽ ക്രമീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.
പച്ചക്കറി പോലുള്ള അവശ്യസാധനങ്ങൾ സംഭരണ സ്ഥലത്തും വിതരണ സ്ഥലത്തും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. അവശ്യമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് എടുക്കുന്ന ആവശ്യങ്ങൾക്ക് തൊഴിലാളികളെ എത്തിച്ചു നൽകാനുള്ള നടപടി സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്കും ഡ്രൈവർമാർക്കും ഭക്ഷണമുറപ്പാക്കണം. കേരളത്തിലെത്തുന്ന വാഹനങ്ങളും കേരളത്തിൽനിന്ന് പോവുന്ന വാഹനങ്ങളും അണുവിമുക്തമാക്കണം. കൂടാതെ തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണം. ക്ഷാമം വരാൻ സാധ്യതയുള്ള സാധനങ്ങൾ മുൻകൂർ ക്രമീകരിക്കുകയും ചെയ്യണം. അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. അതിനായി പാഴ്‌സൽ, കൊറിയർ സംവിധാനങ്ങളുടെ പ്രവർത്തനം സുഗമമാക്കണം. ചരക്ക് കൈമാറ്റം സുഗമമാക്കുന്നതിനായി അവശ്യ സർവീസ് നടത്തുന്ന ആളുകൾക്കുള്ള പാസുകൾ അടിയന്തരമായി വിതരണം ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കെടുക്കാൻ പോവുന്ന ഡ്രൈവർമാർക്കും സഹായികൾക്കും രോഗലക്ഷണമില്ലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപത്രം നൽകണം.
എറണാകുളം ജില്ലയിൽ അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാൻ സബ് കമ്മിറ്റികൾ രൂപവൽക്കരിച്ചെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. ജില്ലയിലേക്കുള്ള ചരക്കുനീക്കം സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംഘടന പ്രതിനിധികളുമായി പ്രത്യേക യോഗം ചേരും. പച്ചക്കറികൾ ഒഴികെയുള്ള അവശ്യസാധങ്ങളുടെ സ്‌റ്റോക്ക് ജില്ലയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.