റിയാദ് - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുകയും ഭാഗിക കർഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കുകയും ചെയ്തതോടെ രാജ്യത്ത് ഡാറ്റാ ഉപയോഗത്തിൽ 33 ശതമാനം വർധന രേഖപ്പെടുത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശരാശരിയെ അപേക്ഷിച്ച് ഈ മാസം ഡാറ്റാ ഉപയോഗം 33 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. യൂട്യൂബ് ആണ് ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത്. രാജ്യത്തെ ആകെ ഡാറ്റ ഉപയോഗത്തിന്റെ 22.5 ശതമാനവും യൂട്യൂബ് ആണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഫെയ്‌സ്ബുക്ക് ആണ്. സൗദിയിലെ ആകെ ഡാറ്റാ ഉപയോഗത്തിന്റെ 8.1 ശതമാനം ഫെയ്‌സ്ബുക്ക് ആണ് ഉപയോഗിക്കുന്നത്. മൂന്നാം സ്ഥാനത്ത് പ്ലേസ്റ്റേഷൻ ആണ്. ഡാറ്റാ ഉപയോഗത്തിന്റെ 7.8 ശതമാനം പ്ലേസ്റ്റേഷൻ വകയാണ്. നാലാം സ്ഥാനത്തുള്ള സ്‌നാപ്ചാറ്റ് 7.6 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള നെറ്റ്ഫഌക്‌സ് 6.2 ശതമാനവും ഡാറ്റ ഉപയോഗിക്കുന്നു.
വിദൂര തൊഴിൽ പദ്ധതി (വീട്ടിലിരുന്നുള്ള ജോലി), വിദൂര വിദ്യാഭ്യാസ പദ്ധതി, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ജോലികളും സേവനങ്ങളും ഇന്റർനെറ്റ് വഴിയാക്കൽ എന്നിവയെല്ലാം രാജ്യത്ത് ഡാറ്റാ ഉപയോഗം വലിയ തോതിൽ വർധിക്കാൻ ഇടയാക്കിയ ഘടകങ്ങളാണെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പറഞ്ഞു.