റിയാദ് - തലസ്ഥാന നഗരിയിൽ വിലക്ക് ലംഘിച്ച് തുറന്നു പ്രവർത്തിച്ച 506 സ്ഥാപനങ്ങൾ റിയാദ് നഗരസഭ കഴിഞ്ഞ ദിവസങ്ങളിൽ അടപ്പിച്ചു. സ്ഥാപനങ്ങൾക്ക് പരമാവധി തുക പിഴ ചുമത്തി. കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപന ഉടമകൾക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
സലൂണുകൾ, കോഫി ഷോപ്പുകൾ, റസ്റ്റോറന്റുകൾ, സ്‌പോർട്‌സ് സെന്ററുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ അടക്കമുള്ള സ്ഥാപനങ്ങളാണ് റിയാദ് നഗരസഭ അടപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിർദേശങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്നും സൂപ്പർ മാർക്കറ്റുകളും ഫാർമസികളും അടക്കമുള്ള സ്ഥാപനങ്ങൾ അണുനശീകരണ, പൊതുശുചിത്വ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതിന് നഗരസഭാ ഉദ്യോഗസ്ഥർ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്.