ഹജ് നിര്‍ത്തിവെക്കുമെന്ന വാര്‍ത്ത വ്യാജം; പ്രചരിക്കുന്നത് സെനഗല്‍ അംബാസഡറുടെ വാര്‍ത്താസമ്മേളനം

റിയാദ്- ഈ വര്‍ഷത്തെ ഹജ് നിര്‍ത്തിവെച്ചിട്ടുണ്ടെന്നും എല്ലാ ഹജ് കമ്പനികളും ഹോട്ടല്‍ റിസര്‍വേഷന്‍, വിമാന ടിക്കറ്റ് ബുക്കിംഗ് എന്നിവ നടത്തരുതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. സെനഗലിലെ സൗദി അംബാസഡര്‍ ഡാക്കാറില്‍ രണ്ടാഴ്ച മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോക്കൊപ്പമാണ് ഹജ് നിര്‍ത്തിവെച്ചതായുളള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സെനഗല്‍ വിദേശകാര്യമന്ത്രി അമാഡോബാ, ആഭ്യന്തരമന്ത്രി അലി അന്‍ഗോയ്, ആരോഗ്യമന്ത്രി അബ്ദുല്ല ജൗഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി അംബാസഡര്‍ ഫഹദ് ബിന്‍ അലി അല്‍ദൂസരി വാര്‍ത്താസമ്മേളനം നടത്തിയത്. ഈ വര്‍ഷത്തെ ഹജ് നിര്‍ത്തിവെക്കാന്‍ ഇതുവരെ ഒരു തീരുമാനവും സൗദി അറേബ്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കോവിഡിന്റെ ഗതി വ്യക്തമാവുന്നത് വരെ പുതിയ ഒരുക്കങ്ങള്‍ നടത്തുന്നതിന് എല്ലാ രാജ്യങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് ഹജ് നിര്‍ത്തിവെച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്നത്. നിലവില്‍ ഹജ് നിര്‍ത്തി വെച്ചതായി സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Latest News