ട്രംപിന്റെ വാക്കുകള്‍ വിശ്വസിച്ചു; കൊറോണ സ്വയം ചികിത്സയെ തുടര്‍ന്ന് മരണം

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ സ്വയംചികിത്സ നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. അവശനിലയിലായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫീനിക്സ് സ്വദേശികളായ ദമ്പതിമാരാണ് കൊറോണയെ പ്രതിരോധിക്കാന്‍ സ്വയംചികിത്സ നടത്തിയത്.

ക്ലോറോകൈ്വന്‍ ഫോസ്‌ഫേറ്റാണ് അറുപത് വയസ്സായ ഇവര്‍  ഉപയോഗിച്ചത്. ഇത് കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ശക്തമായ ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്നതാണ് ക്ലോറോകൈ്വന്‍ ഫോസ്‌ഫേറ്റ്.  മലേറിയ പ്രതിരോധ മരുന്നിലടക്കം ഉപയോഗിക്കുന്ന ക്ലോറോകൈ്വന്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പല ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും ഇതിന്റെ വില്‍പ്പന വര്‍ധിക്കുകയും ആളുകള്‍ വന്‍തോതില്‍ സംഭരിക്കുകയും ചെയ്തു.

എന്നാല്‍  കൊറോണ വൈറസ് ബാധക്കെതിരായ പ്രതിരോധ മരുന്നായി ക്ലോറോകൈ്വന്‍ ഫോസ്‌ഫേറ്റ് ഉപയോഗിക്കാമെന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ക്ലോറോകൈ്വന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ആളുകള്‍ വിഡ്ഢിത്തം ചെയ്യരുതെന്നും ബാനര്‍ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ഡാനിയല്‍ ബ്രൂക്ക്‌സ് അഭ്യര്‍ഥിച്ചു.

കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഇന്റര്‍നെറ്റ് സഹായത്തോടെ സ്വയംചികിത്സ തെരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News