ശ്രീനഗർ- ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ ഉടൻ മോചിപ്പിക്കും. ഏഴുമാസത്തെ വീട്ടു തടങ്കൽ അവസാനിപ്പിക്കുന്നത് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല എന്നീ കശ്മീരിന്റെ മുൻ മുഖ്യമന്ത്രിമാരെ മോഡി സർക്കാർ വീട്ടുതടങ്കലിലാക്കിയത്. ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഉമർ അബ്ദുല്ലയുടെ കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ടത്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഇല്ലങ്കിൽ അടുത്ത നടപടിയിലേക്ക് നടക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ്‌ന നൽകിയിരുന്നു.
ഉമർ അബ്ദുല്ലയെ മോചിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കി. സ്ത്രീകളെ ഭരണകൂടം എത്ര ഭീതിയോടെയാണ് കാണുന്നതെന്ന് തന്നെ ഇപ്പോഴും തടങ്കലിൽ പാർപ്പിക്കാനുള്ള തീരുമാനം ചൂണ്ടിക്കാട്ടി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
ഉമർ അബ്ദുല്ലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി സാറ പൈലറ്റാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹരജി നൽകിയത്.