പൗരത്വ രജിസ്റ്റര്‍: നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി- കാന്തപുരം

ന്യൂദല്‍ഹി- ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മുസ്് ലിംകള്‍ക്കുള്ള ആശങ്ക പരിഹരിക്കുമെന്നും തങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യര്‍ പറഞ്ഞു.

ജനസംഖ്യാ രജിസ്റ്റര്‍, പൗരത്വ നിയമം എന്നിവയില്‍ രാജ്യത്തെ മുസ് ലിംകള്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.  

പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും നേരിട്ടു കണ്ടാണ് നിവേദനം നല്‍കിയിത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, പൗരത്വപട്ടിക എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന രേഖകള്‍ രാജ്യത്തെ ആയിരങ്ങളെ പൗരന്മാരല്ലാതാക്കി മാറ്റുമെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി.

എന്‍പിആര്‍ വിവര ശേഖരണം ജനങ്ങളില്‍ വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കുന്നവരെ പൗരന്മാരായി പരിഗണിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും പൗരത്വ വിഷയത്തില്‍ കൃത്യത വരുത്തി രേഖാമൂലമുള്ള മറുപടി നല്‍കുമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നതെന്ന് കാന്തപുരം വ്യക്തമാക്കി.  കാന്തപുരത്തോടൊപ്പം അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുള്‍ ഹക്കീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

 

 

Latest News