Sorry, you need to enable JavaScript to visit this website.

ചട്ടം ലംഘിച്ചു; രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കി

ചെന്നൈ- കൊറോണ വൈറസ് വ്യാപനത്തിന് തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഞായറാഴ്ചയിലെ ജനതാ കർഫ്യൂവിനെ പിന്തുണച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ട്വിറ്റർ ഏറെ വൈകാതെ തന്നെ അതു നീക്കം ചെയ്തു. തെറ്റായ വിവരമെന്ന പരാതികളെ തുടർന്നായിരുന്നു ഇത്. വൈറസ്ബാധ അതിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ ഇന്ത്യയെന്നും കൂടുതൽ മാരകമായ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ജനങ്ങൾ വീടുകളിൽ അടച്ചിരിക്കണമെന്നുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാൽ 12 മുതൽ 14 മണിക്കൂർ വരെ സോഷ്യൽ ഡിസ്റ്റൻസിങ് (സാമൂഹിക സമ്പർക്കം ഒഴിവാക്കൽ) പാലിച്ചാൽ വൈറസ് പടർച്ചയുടെ ശൃംഖല തകർക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് വീട്ടുവിട്ടിറങ്ങാതെ അകത്തിരുന്നാൽ ഇതിനു കഴിയുമെന്നും എല്ലാവരും അകത്തിരിക്കണമെന്നുമാണ് ആ വിഡിയോയിൽ രജനി പറഞ്ഞത്. ഇത് തീർത്തും തെറ്റായ വിവരമാണ്. ഇറ്റാലിയൻ സർക്കാർ ജനങ്ങൾക്ക് ഇത്തരം കർഫ്യൂ ഏർപ്പെടുത്തിയിരുന്നെങ്കിലും അവർ അത് പാലിക്കാത്തതാണ് അവിടെ കൊറോണ ബാധ മാരകമായ ഘട്ടത്തിലേക്ക് പോകുകയും ആയിരങ്ങൾ മരിക്കുകയും ചെയ്തതെന്നും രജനി പറഞ്ഞിരുന്നു.

ഇതിനെതിരെ ആരോഗ്യ വിദഗ്ധരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നു. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ഒരു നടൻ ഇത്തരം തെറ്റായ സന്ദേശം പരസ്യമായി നൽകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുകയും ചെയ്തു. പരാതികൾ ലഭിച്ചതോടെ ട്വിറ്റർ തന്നെ രജനിയുടെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. രജനിയുടെ ഈ ട്വീറ്റിനു പകരം ഇപ്പോൽ കാണിക്കുന്ന സന്ദേശം 'ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ ഈ ട്വീറ്റ് ലഭ്യമല്ല' എന്നാണ്.
 

Latest News