കമല്‍നാഥിനെ താഴെ ഇറക്കിയ 22 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി- മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച 22 വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടേയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുടേയും സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ജെ.പി.നദ്ദയുടെ വസതിയിലായിരുന്നു ചടങ്ങ്.

വിശ്വാസ വോട്ട് തേടുന്നത് ഒഴിവാക്കി വെള്ളിയാഴ്ച കമല്‍നാഥ് രാജി സമര്‍പ്പിച്ചതോടെയാണ് മധ്യപ്രദേശില്‍ 15 മാസം പിന്നിട്ട കോണ്‍ഗ്രസ് ഭരണം അവസാനിച്ചത്. 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി നല്‍കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്ത് വിശ്വാസ വോട്ട് നേടാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം മുമ്പാണ് കമല്‍നാഥ് രാജിവെച്ചത്.
2018 ലാണ് കമല്‍നാഥ് സര്‍ക്കാര്‍ ചുമലയേറ്റിരുന്നത്.  
അധികാരമേറ്റ അന്നു മുതല്‍ തന്നെ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിരുന്നുവെന്ന് കമല്‍നാഥ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ലാല്‍ഡി ടണ്ടനു രാജിക്കെത്ത് നല്‍കുകയായിരുന്നു.

 

Latest News