പാരീസ്- കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന കല്‍പന പുറപ്പെടുവിച്ച ഫ്രാന്‍സില്‍ ആദ്യദിവസം വിലക്ക് ലംഘിച്ച 4000 ലേറെ പേര്‍ക്ക് പിഴ ചുമത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്നവരെ വിഡ്ഢികളെന്നാണ് മന്ത്രിമാര്‍ വിശേഷിപ്പിച്ചത്. ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
കോവിഡ് ബാധ കാരണം കനത്ത വിലനല്‍കേണ്ടി വന്ന ചൈന വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ ലോകം മാതൃകയാക്കുന്നത്. കോവിഡമുയി ബന്ധപ്പെട്ടുണ്ടാകുന്ന ലോകത്തിലെ പകുതിയിലേറെ മരണങ്ങളും ഇപ്പോള്‍ യൂറോപ്പിലാണ്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും മരിക്കുന്നവരില്‍ കൂടുതലും നേരത്ത പലവിധ അസുഖങ്ങളുള്ളവരാണ്. പല രാജ്യങ്ങളിലും പരിശോധനയുടെ അഭാവം മൂലം അണുബാധയുടെ കൃത്യമായ കണക്കല്ല പുറത്തുവരുന്നത്.
കോവിഡിന്റെ കരിനിഴല്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും നീളുകയാണ്. ആഫ്രിക്കയിലുടനീളം 900ലെറെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കെ, ഗാബണില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. ഇറാന്‍ വൈറസ് ബാധ അതിജീവിക്കുമെന്ന് പരമോന്നത നേതാവ് അലി ഖാംനഇയും പസിഡന്റ് ഹസ്സന്‍ റൂഹാനിയും പ്രസ്താവിക്കുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ പോലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുകയാണെന്ന ആരോപണം നേരിടുന്നു.
ലാറ്റിനമേരിക്കയില്‍, ക്യൂബയും ബൊളീവിയയും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ നിര്‍ബന്ധിത കരുതല്‍ നിരീക്ഷണം ആരംഭിക്കുമെന്നും കൊളംബിയ അറിയിച്ചു.
ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ മിക്ക രാജ്യങ്ങളിലേയും ഓഹരി വിപണികളെ തകര്‍ത്തിരിക്കയാണ്. പല രാജ്യങ്ങളും കൊറോണ ആഘാതം കുറക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികളും പൊതുചെലവും വെട്ടിക്കുറച്ചു.