ജനങ്ങളെ വീടുകളില്‍ തളയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പിഴയും കേസും

ബീജിംഗ്- ചൈനയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും  പ്രാദേശികമായി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യാത്തത് ലോകത്തിനു വലിയ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട മധ്യ ചൈനീസ് നഗരമായ വുഹാനില്‍നിന്ന്  പുതിയ കോവിഡ് കേസുകളൊന്നുമില്ല.

മേഖലയില്‍ വിദേശരാജ്യങ്ങളില്‍നിന്നെത്തുവരില്‍ പുതിയതായി കോവിഡ് സ്ഥീരീകരിക്കുന്നുണ്ട്. അതേ കുറിച്ചുള്ള ആശങ്കകള്‍ ഒരു ഭാഗത്തു വര്‍ധിച്ചുവരികയും ചെയ്യുന്നു. ഹോങ്കോംഗില്‍ വെള്ളിയാഴ്ച കൊറോണ ബാധ സംശയിക്കുന്ന 48 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെടുകയും പ്രതിസന്ധി ആരംഭിക്കുകയും ചെയ്തിതിനുശേഷം ഹോങ്കോംഗില്‍ ഒരു ദിവസമുണ്ടായ ഏറ്റവും വലിയ കുതിപ്പാണിത്. പുതിയതായി കൊറോണ കണ്ടെത്തിയ പലരും സമീപകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തവരാണ്.


യൂറോപ്പിലുടനീളം സര്‍ക്കാരുകള്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണം തുടരുകയാണ്. വസന്തകാലം വന്നഞ്ഞപ്പോള്‍ ലോക പ്രശസ്തമായ നിരവധി പരിപാടികളാണ് ഉപേക്ഷിച്ചിരിക്കുന്നത്.
ഇറ്റലിയില്‍ ഒറ്റ ദിവസം 627 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം അവിടത്തെ മരണസംഖ്യ 4,032 ആയിരിക്കയാണ്.
60 ദശലക്ഷം ജനസംഖ്യയുള്ള ഇറ്റലിയിലാണ്  ഇപ്പോള്‍ ലോകത്തിലെ കൊറോണ വൈറസ് മരണങ്ങളില്‍ 36 ശതമാനവും. കൊറോണ ബാധിതരില്‍ മരണനിരക്ക് 8.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

ഇറ്റലിക്കു പുറമെ, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കയാണ്.  വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാല്‍ പിഴ ഈടാക്കുമെന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ചില രാജ്യങ്ങള്‍ ജനങ്ങളുടെ സമ്പര്‍ക്കം നിയന്ത്രിക്കുന്നത്.  ജര്‍മനിയില്‍ ബവേറിയ മേഖലയില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ബ്രിട്ടന്‍ പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടു. ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ വേതനം നികത്താന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

 

 

Latest News