ആലപ്പുഴ-കുട്ടനാട്ടിലെ പുളിങ്കുന്നിൽ പടക്കശാല പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു.പുളിങ്കുന്ന് കിഴക്കേചിറയിൽ കുഞ്ഞുമോൾ (55),പുളിങ്കുന്ന് മലയിൽപുത്തൻ വീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30),പുളിങ്കുന്ന് മുപ്പതിൽ റെജി (50), എന്നിവരാണ് മരിച്ചത്. കുഞ്ഞുമോൾ ഇന്നലെ രാത്രിയും മറ്റ് രണ്ടു പേർ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം.
പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന രണ്ട് പടക്ക നിർമാണശാലകളിലാണ് തീപ്പിടിത്തമുണ്ടായത്.10 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ എട്ട് പേരും സ്ത്രീകളാണ്. പുരയ്ക്കൽ കൊച്ചുമോൻ ആന്റണി എന്നയാളുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന നിർമാണശാലകളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ സ്‌ഫോടനത്തെ തുടർന്ന് തീപ്പിടിച്ചത്. അഞ്ച് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്തിരുന്ന നിർമാണശാലകളിലുണ്ടായത് ഉഗ്രസ്‌ഫോടനമായിരുന്നു.