ബീജിംഗ്- കൊറോണ വൈറസിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയ ഡോക്ടറെ കുറ്റവിമുക്തനാക്കിയ ചൈനീസ് അധികൃതർ അദ്ദേഹത്തിന്‍റെ കുടുംബത്തോട് ക്ഷമാപണം നടത്തി. മഹാമാരിയായി പടർന്ന കൊറോണ തന്നെ ജീവനെടുത്ത ഡോ ലീ വെൻലിയാങിന്‍റെ കുടുംബത്തോടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷമാപണം.
വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ ഡോക്ടർക്കെതിരെ ചൈന വ്യാജപ്രചാരണ കുറ്റം ചുമത്തിയിരുന്നു. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സർക്കാരിനാണ് അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നത്.
അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വുഹാൻ പോലീസ് പിൻവലിച്ചതിനു പുറമെ പാർട്ടി അച്ചടക്ക സമിതി ഡോക്ടർ ലീയുടെ കുടുംബത്തോട് ക്ഷമാപണം നടത്തിയതായും റിപ്പോർട്ടുകളില്‍ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയ പോലീസുകാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം ഡിസംബറിലാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിൽ ലീ പങ്കുവെക്കുകയായിരുന്നു. ലീയ്ക്കൊപ്പം വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ആ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ലീ ഉൾപ്പെടെ എട്ടു ഡോക്ടർമാരാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
പ്രാദേശിക സീ ഫുഡ് മാർക്കറ്റിൽനിന്നുള്ള ഏഴ് രോഗികൾ സാർസിനു സമാനമായ രോഗത്തെ തുടർന്ന് തന്റെ ആശുപത്രിയിൽ ക്വാറന്റൈനിൽ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. അസുഖത്തിന് കാരണം കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തിൽനിന്ന് കണ്ടെത്തിയെന്നും ലീ വ്യക്തമാക്കിയിരുന്നു.
പ്രിയപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകാന്‍ ലീ ഗ്രൂപ്പിലെ സുഹൃത്തുക്കളോട് അഭ്യർഥിച്ചിരുന്നു. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ലീയുടെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തിൽനിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടർന്ന് വ്യാജ വാർത്താ പ്രചരണ കുറ്റം ലീക്ക് മേൽ പോലീസ് ചുമത്തുകയായിരുന്നു.