Sorry, you need to enable JavaScript to visit this website.

ഒമാൻ വീഡിയോ ചാറ്റ് നിയന്ത്രണം പിൻവലിച്ചു 

ഓൺലൈൻ പഠനത്തിനും ബിസിനസിനും സഹായം
കൊറോണ ജാഗ്രതയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടച്ച പശ്ചാത്തലത്തിൽ ബിസിനസുകളെയും സ്‌കൂളുകളെയും സഹായിക്കാനായി ചില വീഡിയോ കാളിംഗ് സേവനങ്ങൾ ഒമാൻ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. ഓൺലൈൻ പഠനത്തെയും വിദൂര ബിസിനസിനെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൈപ് ഫോർ ബിസിനസ്, ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയവക്കുണ്ടായിരുന്ന വിലക്ക് നീക്കിയത്. നിലവിലുള്ള അസാധാരണ സാഹചര്യത്തിൽ സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ട ആശയവിനിമയ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഫേസ് ടൈം ഉൾപ്പെടെയുള്ള വീഡിയോ കാളിംഗ് സേവനങ്ങൾക്ക് നേരത്തെ ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൻക്രിപ്റ്റ് ചെയ്തതിനാൽ ഉറവിടം കണ്ടെത്താനോ ട്രാക്ക് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഒമാൻ ഇതിന് കാരണമായി പറഞ്ഞിരുന്നത്. വ്യാജ വാർത്തകളും പ്രചാരണങ്ങളും തടയുന്നതിന് എല്ലാ സമൂഹിക മാധ്യമങ്ങളെയും നിരീക്ഷണത്തിൽ കൊണ്ടുവരണമെന്നാണ് രാജ്യത്തിന്റെ നിലപാട്. രാജ്യത്തെ ടെലികോം ദാതാക്കളെ സഹായിക്കുകയും നിരോധത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 
ബിസിനസുകൾക്കും വിദ്യാലയങ്ങൾക്കും സഹായകമാകുന്നതിനു പുറമെ, രാജ്യത്തുള്ള വിദേശികൾക്ക് നാടുകളുമായി ബന്ധപ്പെടാനും പുതിയ ഇളവ് സഹായകമാകും. വിമാനങ്ങൾ റദ്ദാക്കാനിരിക്കെ, ആശയവിനിമയത്തിനു ലഭിക്കുന്ന സൗകര്യങ്ങൾ വലിയ ആശ്വാസമാണെന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടാലും ഒമാനിൽ താമസിക്കുന്നവർക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാകുമോ എന്ന കാര്യം വ്യക്തമല്ല.
 

Latest News