നട്ടുച്ചയ്ക്ക് വെയില്‍ കൊള്ളുന്നത് പേപ്പട്ടിയും സായിപ്പും ആരോഗ്യ സഹമന്ത്രിയുമെന്ന് തരൂരിന്റെ പരിഹാസം


ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധ തടയാന്‍ നട്ടുച്ചയ്ക്ക് വെയില്‍ കൊണ്ടാല്‍ മതിയെന്ന കേന്ദ്ര ആരോഗ്യസഹമന്ത്രിയുടെ പ്രസ്താവനയെ കളിയാക്കി ശശി തരൂര്‍. പേപ്പട്ടിയും സായിപ്പും മാത്രമാണ് നട്ടുച്ചയ്ക്ക് വെയിലുകൊള്ളാന്‍ ഇറങ്ങുകയെന്ന് ഒരു ചൊല്ലുണ്ട്. അത് നമുക്ക് മാറ്റാം. പകരം പേപ്പട്ടിയും സായിപ്പും  നമ്മുടെ ആരോഗ്യസഹമന്ത്രിയും  നട്ടുച്ചയ്ക്ക് വെയില്‍ കായുമെന്ന് പറയണമെന്ന് ശശി തരൂര്‍ പരിഹസിച്ചു.

ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി ആരോഗ്യവകുപ്പിന്റെ സഹമന്ത്രി ഒരുപാട് ചൂടുകൊള്ളുന്നുണ്ടെന്നാണ് തോന്നുന്നത്. സൂര്യന്റെ ചൂട് കൊറോണയെ പ്രതിരോധിക്കുമെന്നതിന് ശാസ്ത്രീയ അടിത്തറകളില്ലെന്നും അദേഹം പറഞ്ഞു. 11 മണിക്കും 12 മണിക്കും ഇടയില്‍ സൂര്യന്‍ കത്തിജ്വലിക്കുമ്പോള്‍ നമ്മള്‍ പുറത്തിറങ്ങി വെയില്‍ കൊണ്ടാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി വര്‍ധിക്കുകയും ഇതുവഴി കൊറോണയെ കൊല്ലാന്‍ സാധിക്കുമെന്നാണ് മന്ത്രി അശ്വിനി ചൗബേ പ്രസ്താവിച്ചത്. കേന്ദ്ര ആരോഗ്യസഹമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.
 

Latest News