ബംഗളൂരു- കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും മുദ്ര കുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ മുദ്ര കുത്താനാണ് തീരുമാനം. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച എയര്‍പോര്‍ട്ടുകളില്‍വെച്ച് മുദ്ര കുത്തിയിരുന്നു. എതു തീയതി വരെ നിരീക്ഷണത്തില്‍ കഴിയണമെന്ന സീലാണ് കൈകളില്‍ പതിക്കുന്നത്. കര്‍ണാടകയില്‍ ഇതവരെ 14 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 1862 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഒരാഴ്ചയ്ക്കിടെയാണ് സംസ്ഥാനത്തു 10 പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇതോടെയാണു നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പുതിയ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണു കൂടുതല്‍ നിയന്ത്രണങ്ങള്‍. വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ പരിശോധിച്ചാണ് വേർതിരിക്കുന്നത്. ഇവരില്‍ചില വിഭാഗങ്ങളെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇവര്‍ ആശുപത്രികളിലും ഹോട്ടലുകളിലുമായി 14 ദിവസം ഐസലേഷനില്‍ കഴിയണം.
അതേസമയം മാളുകളും പബ്ബുകളും നിശാക്ലബ്ബുകളും ബാറുകളും തിയേറ്ററുകളും മാര്‍ച്ച് 31 വരെ അടച്ചിടും. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി 31 വരെ നീട്ടിയിട്ടുണ്ട്.