കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ മൂന്ന് ഫുൾ ബോഡി സ്‌കാനറും എക്‌സ്‌റേ ഉപകരണങ്ങളും സ്ഥാപിക്കുന്നു. കേന്ദ്ര ഇൻഡയറക്റ്റ് ടാക്‌സ് ആന്റ് കസ്റ്റംസ് ബോർഡ് ചെയർമാൻ എം. അജിത്കുമാറാണ് ഇത് സംബന്ധിച്ച് രേഖാമൂലം എം.കെ.രാഘവൻ എം.പിയെ അറിയിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസ് കാലതാമസം നേരിടുന്നതിനെ തുടർന്ന് പ്രവർത്തനക്ഷമമല്ലാത്ത മെഷീനുകൾ മാറ്റി സ്ഥാപിക്കുന്നതിനും കൂടുതൽ മെഷീനുകൾ സ്ഥാപിക്കുന്നതിനും കേന്ദ്ര ഇൻഡയറക്റ്റ് ടാക്‌സ് ആന്റ് കസ്റ്റംസ് ബോർഡ് ചെയർമാനുമായി എം.പി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ശേഷിക്കുന്ന ഉപകരണങ്ങളും ആവശ്യമായ ജീവനക്കാരെയും വൈകാതെ ലഭ്യമാക്കും. വകുപ്പ് സ്വന്തം നിലയിൽ ഫുൾ ബോഡി സ്‌കാനർ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിന് ആദ്യമായാണ് അനുവദിക്കുന്നത്.
കാലങ്ങളായി കരിപ്പൂരിൽ യാത്രക്കാർ നേരിടുന്ന പ്രശ്‌നമായിരുന്നു കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം. ജീവനക്കാരുടെയും സാങ്കേതിക ഉപകരണങ്ങളുടെയും അഭാവമാണ് ഇതിന് കാരണമായിരുന്നത്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രക്കാരെ ഏറെ നേരം വിമാനത്താവളത്തിൽ നിൽക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. കേരളത്തിലെത്തുന്ന വിദേശികളെയും കസ്റ്റംസ് ക്ലിയറൻസിലെ താമസം വളരെയേറെ ബാധിച്ചിട്ടുണ്ട്. ഇത് മലബാറിന്റെ വിനോദസഞ്ചാര, ആരോഗ്യ മേഖലയേയും ബാധിച്ചിരുന്നു.
കരിപ്പൂരിൽ കേടായ മെഷീനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഉടൻ പ്രവർത്തന ക്ഷമമാക്കുന്നതിന് അറ്റകുറ്റപ്പണികൾ നടത്തേണ്ട ഇ.സി.ഐ.എൽ റാപിസ്‌കാൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് മറ്റുപകരണങ്ങൾ സാധ്യമാക്കുന്നതിന് ചീഫ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.