കൊച്ചി- ആർ.എസ്.എസ് മർദ്ദനത്തിനിരയായ വിസ്ഡം ഗ്ലോബൽ പ്രവർത്തകർക്ക്് ജാമ്യം ലഭിച്ചു. തീവ്രവാദ വകുപ്പുകൾ ചേർത്ത് പോലീസ് അറസ്റ്റ് ചെയ്ത 39 പേർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവിദ്വേഷം പ്രചരിപ്പിക്കൽ എന്ന വകുപ്പ് അനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. എ്ന്നാൽ ആ വകുപ്പ് നിലനിൽക്കില്ലെന്ന് ജ്യാമാപേക്ഷ അനുവദിച്ചുള്ള വിധിയിൽ കോടതി അഭിപ്രായപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള മതപ്രബോധനമാണ് അവർ നടത്തിയതെന്നും കോടതി പറഞ്ഞു.
ഈ മാസം 20-നാണ് മത സ്പർധ വളർത്തുന്ന ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്തുവെന്നാരോപിച്ച് 39 പേരെ പറവൂർ വടക്കേക്കരയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ എന്ന സംഘടനയുടെ പ്രവർത്തകരായിരുന്നു ഇവർ. സംസ്ഥാന തലത്തിൽ സംഘടന നടത്തുന്ന ക്യാംപെയ്‌നിന്റെ ഭാഗമായി വീടുകൾ കയറിയിറങ്ങി വിതരണം ചെയ്ത ലഘുലേഖകളിലാണ് മതസ്പർധ വളർത്തുന്ന പരാമർശങ്ങളുണ്ടെന്ന് ആർ.എസ്.എസ് ആരോപിച്ചത്. ആർ.എസ്എസിന്റെ ആരോപണം പിന്നീട് പോലീസ് ഏറ്റെടുക്കുകയായിരുന്നു. വടക്കേക്കര മൂത്തകുന്നത്തിനടുത്ത് തറയിൽ കവലയിൽ ക്യാംപെയിൻ നടത്താനെത്തിയവരെ ആർ എസ് എസ് പ്രവർത്തകർ പിടികൂടുകയും തടഞ്ഞുവെച്ച് മർദിക്കുകയും ചെയ്തതിന് പിന്നാലെ ഇവർ തീവ്രവാദികളാണെന്ന വാർത്ത പ്രചരിക്കുകയായിരുന്നു. തുടർന്ന് വടക്കേക്കര ചേന്ദമംഗലം ചിറ്റാട്ടുകകര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ക്യാംപെയ്ൻ നടത്തുകയായിരുന്നവരെ പിടികൂടുകയായിരുന്നു. തീവ്രവാദികളെന്ന് പറഞ്ഞ് പലരെയും ആർ എസ് എസുകാർ മർദിക്കുകയും ചെയ്തു. തുടർന്ന് ഇവർക്കെതിരെ മതസ്പർധ വളർത്തിയതിന് വടക്കേക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്തവരെ റൂറൽ എസ്പി എ വി ജോർജിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽ നിന്നും പിടിച്ചെടുത്ത മൂന്ന് ലഘുലേഖകൾ വിശദ പരിശോധന നടത്തി. ഇവയിൽ വിശ്വാസത്തിന്റെ വഴി എന്ന തലക്കെട്ടിലുള്ള ലഘുലേഖയിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങളുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഈ കണ്ടെത്തലാണ് തുടക്കത്തിൽ തന്നെ കോടതി തള്ളിക്കളഞ്ഞത്.
സംഘടനയുടെ വാർഷികത്തോടനുബന്ധിച്ച് തീവ്രവാദത്തിന് എതിരായ ലഘുലേഖയാണ് വിതരണം ചെയ്തതെന്ന് അറസ്റ്റിലായവർ വിശദീകരിച്ചെങ്കിലും പോലീസ് അത് മുഖവിലക്കെടുത്തിരുന്നില്ല. 'ജീവിതം എന്തിനു വേണ്ടി' എന്ന 40 പേജുള്ള പുസ്തകവും 'വിമോചനത്തിന്റെ വഴി', 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത', 'ഇത് താങ്കൾക്കുള്ളതാവുന്നു' എന്നീ തലക്കെട്ടിലുള്ള ലഘുലേഖകളുമാണ് വിതരണം ചെയ്തത്.