Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിട്ടാല്‍ ബർമുഡ; ഗോഗോയി നിയമനം ന്യായീകരിച്ച് മന്ത്രി മുരളീധരന്‍

ന്യൂദൽഹി- മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെ ന്യായീകരിച്ച് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. ഇടത്തോട്ടടുക്കാത്തവരെയെല്ലാം വിമർശനവാളുയർത്തി കടുംവെട്ടു വെട്ടുക എന്ന രീതിയാണ് ഗൊഗോയിക്കെതിരേ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിരമിക്കുന്നതിനു തൊട്ടുമുമ്പ് അയോധ്യ, ശബരിമല പുനഃപരിശോധന ഹർജികൾ തുടങ്ങി വിവാദമായ പല കേസുകളുടെയും വിധിപറഞ്ഞ ബെഞ്ചിന് ജസ്റ്റിസ് ഗൊഗോയ് നേതൃത്വം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണു വിമർശനം. ജസ്റ്റിസ് ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരേ വാർത്താസമ്മേളനം നടത്തിയത് എന്തിനാണെന്ന് ഈ വിമർശകർ സൗകര്യപൂർവം മറന്നതായിരിക്കും. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോൺഗ്രസിൽ ചേർന്ന് 1998-ൽ പാർലമെന്റംഗമായി. അതും വിമർശകർ മറന്നതായിരിക്കും. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയതിനുള്ള ഉപകാരസ്മരണയായിരുന്നു മിശ്രയുടെ രാജ്യസഭാംഗത്വമെന്നായിരുന്നു അന്നുയർന്ന വിമർശനം.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തതിനെ ചൊല്ലിയാണല്ലോ ഇപ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിൽ തുള്ളിമറിയുന്നത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു എന്നും പറഞ്ഞാണ് വിമർശനമെല്ലാം. ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയത് എന്തിനാണെന്ന് ഈ വിമർശനക്കാർ സൗകര്യപൂർവ്വം മറന്നതായിരിക്കും അല്ലേ?
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോൺഗ്രസിൽ ചേർന്ന് 1998 ൽ പാർലമെന്റംഗമായതും വിമർശന വിദഗ്ധർക്ക് ഒട്ടും ഓർമ്മ കാണില്ല! 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസിന് അനുകൂല വിധി പുറപ്പെടുവിച്ച രംഗനാഥ് മിശ്രയെ രാജ്യസഭാംഗമാക്കിയതിനെക്കുറിച്ച് എന്തേ കോൺഗ്രസും സിപിഎമ്മും ഇപ്പോൾ മിണ്ടുന്നില്ല? സെലക്ടീവ് വിമർശനം മുഖമുദ്രയാക്കിയ മാധ്യമങ്ങൾക്കും ഇക്കാര്യം ഓർമ്മയില്ലെന്ന് തോന്നുന്നു.

ഇനി പറയൂ....രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണോ രഞ്ജൻ ഗൊഗോയ് ? ചുരുക്കിപ്പറഞ്ഞാൽ, ഇടത്തോട്ടു ചാഞ്ഞാൽ വർഗീയത മാറി നൻമ മരം പൂക്കും. മഹാരാഷ്ട്രയിൽ അത് നമ്മൾ കണ്ടതാണ്. തീവ്ര നിലപാടും വർഗീയതയുമൊന്നുമില്ലാത്ത പാർട്ടിയായി ഇടതുപക്ഷത്തിന് ശിവസേന മാറിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. ഇടത്തേക്ക് അടുക്കാത്തവരെയെല്ലാം വിമർശന വാളുയർത്തി കടുംവെട്ട് വെട്ടും. അതു മാത്രമാണ് ഗൊഗോയിക്കെതിരെ ഇപ്പോൾ നടക്കുന്നത്. എന്തായാലും, രഞ്ജൻ ഗൊഗോയിയെ ഭരണഘടന അനുശാസിക്കും വിധം രാഷ്ട്രപതി നാമനിർദേശം ചെയ്തു കഴിഞ്ഞു. രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യതയെന്നൊക്കെയാണ് വിശകലനവിദഗ്ധരെന്ന പട്ടം, ചാനലുകാർ പതിച്ചു കൊടുത്തവർ ഇതേപ്പറ്റി പറയുന്നത്. ആഞ്ഞടിക്കാനും വേണ്ടേ ഓരോ കാരണങ്ങൾ !!

Latest News