മൂത്രം കുടിച്ചാല്‍ കൊറോണ മാറും; ബ്രിട്ടനില്‍ വ്യാജപ്രചാരണം തടയാന്‍ സര്‍ക്കാര്‍ പാടുപെടുന്നു

ലണ്ടന്‍- കൊറോണ വൈറസിനെ തടയാനെന്ന പേരില്‍ വ്യാജപ്രചരണങ്ങള്‍ വ്യാപിക്കുന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി സര്‍ക്കാര്‍. കൊറോണ വൈറസിനെ നേരിടാന്‍  സമയവും ഫണ്ടും ചെലവിടേണ്ടതിന് പകരം രോഗം തടയാനെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വിവരങ്ങളെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് അധികൃതര്‍..

മൂത്രവും അണുനാശിനിയും കുടിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കടുക് അരച്ചത്, ചാണകം,ക്ലോറിന്‍,ഇന്റസ്ട്രിയല്‍ ബ്ലീച്ച് ,വെളുത്തുള്ളി എന്നിവ കഴിച്ചാലും കൊറോണ മാറും. ഉപ്പുവെള്ളം കവിളിയാലും പ്രതിരോധ ശേഷി ഉണ്ടാകുമെന്നും പ്രചരിക്കുന്നുണ്ട്‌.


ഇത്തരം വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാന്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ട്.ഇതിനെതിരെ സര്‍ക്കാര്‍ ക്യാമ്പയിന്‍ അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 93കാരിയായ എലിസബത്ത് രാജ്ഞിക്ക് പോലും ഈ വ്യാജവാര്‍ത്തകളും രോഗവും ഒരുപോലെ വ്യാപകമാകുന്നത് തടയാനായി പൊതുപരിപാടികള്‍ മാറ്റിവെക്കേണ്ടി വന്നു.

തെരഞ്ഞെടുപ്പുകള്‍,മതപരിപാടികള്‍,പരീക്ഷകള്‍, കായിക പരിപാടികള്‍  തുടങ്ങിയ എല്ലാവിധ കാര്യങ്ങളും മാറ്റിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതായി കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.ജനജീവിതം നിശ്ചലമാക്കുന്ന നടപടികള്‍ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.


 നിലവില്‍ 800 ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറ് പേര്‍ മരിച്ചിട്ടുണ്ട്. വരുന്ന ആഴ്ച ഇറ്റലിക്ക് സമാനമായി പുതിയ മരണങ്ങളും പുതിയ കൊറോണ കേസുകളും ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍.

കൂടാതെ ലണ്ടനില്‍ വൈറസ് പ്രതിരോധത്തിനുള്ള ഹാന്റ് സാനിറ്റൈസര്‍ പോലുള്ള വസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പുകളിലുമൊക്കെ ഉയര്‍ന്ന വിലയാണ് ഈടാക്കുന്നതെന്ന് കൊറോണ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗി പറഞ്ഞു.

Latest News