കൊറോണയ്ക്ക് പിന്നില്‍ അമേരിക്കയെന്ന് ചൈന 

ബെയ്ജിംഗ്-ലോകത്തെയാകെ വിഴുങ്ങി സംഹാര താണ്ഡവമാടുന്ന കൊറോണ വൈറസ് ബാധയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന.വുഹാനിലേയ്ക്ക് കൊറോണ വൈറസ് കൊണ്ടുവന്നത് അമേരിക്കന്‍ സൈന്യമായിരിക്കാമെന്നാണ് ചൈനയുടെ ആരോപണം.
ഒക്ടോബറില്‍ വുഹാനില്‍ നടന്ന ഏഴാമത് മിലിട്ടറി വേള്‍ഡ് ഗെയിംസില്‍ പങ്കെടുത്ത യുഎസ് മിലിട്ടറിയിലെ 300 അത്‌ലറ്റുകളാണ് രോഗം കൊണ്ടുവന്നതെന്നാണ് ആരോപണം.ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാനാണ് പുതിയ ഗൂഢാലോചന സിദ്ധാന്തം ട്വീറ്റ് ചെയ്തത്. മഹാമാരി അമേരിക്കന്‍ ഗൂഢാലോചനയാണെന്ന വാദം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലിജിയാങ് ഇത്തരമൊരു പരാമര്‍ശം ട്വിറ്ററില്‍ നടത്തിയിരിക്കുന്നത്.
പകര്‍ച്ചവ്യാധിയോടുള്ള രാജ്യത്തിന്റെ പ്രതികരണത്തെക്കുറിച്ച് ഈയാഴ്ച യുഎസ് കോണ്‍ഗ്രസ് ഹിയറിംഗില്‍ സിഡിസിഎസ് ഡയറക്ടര്‍ റോബര്‍ട് റെഡ് ഫീല്‍ഡ്, നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം.പനി ബാധിച്ച് മരണമടഞ്ഞതായി നേരത്തെ കണ്ടെത്തിയ ചില രോഗികള്‍ കൊറോണ വൈറസ് മൂലമാണ് മരിച്ചതെന്ന് റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞത്.
വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് ചൈന ട്വീറ്റ് ചെയ്തത്. 'യുഎസിലെ ആദ്യ രോഗി ആരാണ്?, എത്ര പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു?, ചികില്‍സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?, ഇക്കാര്യങ്ങളില്‍ സുതാര്യതവേണം; വിശദീകരണവും' ചൈന ട്വീറ്റില്‍ ആവശ്യപ്പെട്ടു.

Latest News