Sorry, you need to enable JavaScript to visit this website.

പ്രണയ വിവാഹിതരായ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ 

കാസർകോട്- ഭർത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ യുവതിയേയും യുവാവിനേയും പരവനടുക്കത്തിന് സമീപം നെച്ചിപ്പടുപ്പ് പുല്ലത്തൊട്ടിയിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണൻ മാധവി ദമ്പതികളുടെ മകൻ ജിഷാന്ത് (33), കുമ്പഡാജെ ചെക്കൂടലിലെ രാമൻസുമ ദമ്പതികളുടെ മകൾ ജയ (24) എന്നിവരെയാണ് ക്വാർട്ടേഴ്‌സിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഇവർ മൂന്ന് മാസത്തോളമായി ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചുവരികയായിരുന്നു. ജയക്ക് ആദ്യ ഭർത്താവിൽ രണ്ട് വയസുള്ള കുട്ടിയുണ്ട്. ജയ ഭർത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് ഏതാനും മാസംമുമ്പ് ജിഷാന്തിനൊപ്പം പോവുകയായിരുന്നു. ജിഷാന്തും ജയയും വിവാഹിതരായ ശേഷമാണ് നെച്ചിപ്പടുപ്പിലെ ക്വാർട്ടേഴ്‌സിൽ താമസം മാറിയത്. ഇരുവരേയും കഴിഞ്ഞ ദിവസം വീടിന് പുറത്ത് കണ്ടിരുന്നില്ല.ഇന്നലെ രാവിലെ ഒമ്പത് മണിയായിട്ടും വാതിൽ തുറന്നു കാണാത്തതിനെ  തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, മേൽപറമ്പ് എസ്.ഐ പ്രമോദ് എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും ആത്മഹത്യയെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം  കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. കല്ലുകെട്ട് തൊഴിലാളിയായിരുന്നു ജിഷാന്ത്. ജിഷ, ജിഷിത എന്നിവർ ജയയുടെ സഹോദരിമാരാണ്
 

Latest News