Sorry, you need to enable JavaScript to visit this website.

22 ലക്ഷം റിയാൽ കൊള്ളയടിച്ച സംഘത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

റിയാദ് - ബാങ്കുകളിൽ നിന്നു പണം നീക്കം ചെയ്യുന്നതിന്റെ കരാറേറ്റെടുത്ത സ്വകാര്യ സെക്യൂരിറ്റി കമ്പനിക്കു കീഴിലെ കവചിത വാഹനങ്ങളിലെ ജീവനക്കാർക്കു നേരെ നിറയൊഴിച്ച് 22 ലക്ഷം റിയാൽ കൊള്ളയിടിച്ച നാലംഗ സംഘത്തിലെ ഒരാളെ കൂടി സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി അടക്കം സംഘത്തിലെ രണ്ടു പേരെ നേരത്തേ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. 
മൂന്നു മാസം മുമ്പ് അൽശിഫാ ഡിസ്ട്രിക്ടിൽ വെച്ച് സെക്യൂരിറ്റി കമ്പനി ജീവനക്കാരെ ആക്രമിച്ച് 19.5 ലക്ഷം റിയാൽ തട്ടിയെടുത്ത സംഘം മോഷ്ടിച്ച് കൈക്കലാക്കിയ കാറിൽ രക്ഷപ്പെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ നാലു സൗദി യുവാക്കളാണ് കൊള്ളക്ക് പിന്നിലെന്ന് വ്യക്തമായി. ഇക്കൂട്ടത്തിൽ രണ്ടു പേർ കൃത്യത്തിനു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. സംഘ നേതാവിനെ വൈകാതെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ വിദേശത്തു നിന്ന് അറസ്റ്റ് ചെയ്ത് സൗദിയിൽ തിരികെ എത്തിക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒരു വർഷം മുമ്പ് റിയാദ് അൽബദീഅ ഡിസ്ട്രിക്ടിൽ സമാന രീതിയിൽ രണ്ടര ലക്ഷം റിയാൽ കൊള്ളയടിച്ചതും ഇതേ സംഘം തന്നെയാണെന്ന് വ്യക്തമായത്. കേസിലെ മൂന്നാം പ്രതിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. നാലാം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾ ശ്രമങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

Latest News