സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ അൽഉല, പ്രകൃതി മനോഹാരിതക്കും അറബ് പൈതൃകോൽസവത്തിനും പേരും പെരുമയുമാർജിച്ച നഗരമാണ്. പുരാതന സംസ്‌കൃതിയുടെ ശേഷിപ്പുകൾ ഇന്നും മലകളിലും മരുഭൂമിയിലും ചിതറിക്കിടക്കുന്നു. തൻതോരാ, മറായാ ഫെസ്റ്റിവലുകൾ വർഷം തോറും ആഘോഷിക്കപ്പെടുന്നതിനാൽ ലോകം മുഴുവൻ വർഷത്തിലൊരിക്കൽ അൽ ഉലയിൽ കേന്ദ്രീകരിക്കപ്പെടുന്നു. 2018 മുതലാണ് ഉൽസവത്തിന് ആഗോള പ്രാധാന്യം ലഭിച്ചതും രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരും കലാകാരികളുമായ നൂറുകണക്കിനാളുകൾ അൽഉലയിലേക്ക് പ്രവഹിച്ചു തുടങ്ങിയതും. സൗദി ടൂറിസം വകുപ്പും സാംസ്‌കാരിക വകുപ്പും സംയുക്തമായി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.
കഴിഞ്ഞ മാസം നടന്ന അൽഉല ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം ഗ്രീക്ക് പിയാനിസ്റ്റ് യാനിയുടെ ആവേശകരമായ പ്രകടനമായിരുന്നു. റീബർത്ത് ഓഫ് അൽഉല എന്ന പേരിലായിരുന്നു ആഘോഷം അരങ്ങേറിയത്.
ഈജിപ്ഷ്യൻ പിയാനിസ്റ്റ് ഉമർ ഖൈറാത്ത്, ലബനീസ് പിയാനിസ്റ്റ് മിശ്ഹാൽ, തുർക്കി പിയാനോ വാദക ആയിഷ എന്നിവരോടൊപ്പം സഞ്ചരിക്കുകയും അവരുടെ പിയാനോ ഉപകരണങ്ങളുടെ പ്രവർത്തനത്തിന് സാങ്കേതികോപദേശം നൽകുകുയം ചെയ്ത ജിദ്ദ യമാഹാ കമ്പനിയിലെ ഹസൻ കൊണ്ടോട്ടി പറയുന്നു: അൽഉല ഉൽസവ നഗരിയും അവിടെ തടിച്ചുകൂടിയ ജനതയും വേദിയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച സംഗീതജ്ഞരും പുതിയ അനുഭവമാണ് പകർന്നു തന്നത്. വെസ്റ്റേൺ - ഈസ്റ്റേൺ ഗാനശാഖകളുടെ സമന്വയമായിരുന്നു പലരുടെയും സംഗീത വാദന രീതി. അറബ് ഉപകരണ സംഗീതത്തെ പടിഞ്ഞാറൻ ഉപകരണ സംഗീതവുമായി താദാത്മ്യപ്പെടുത്തുന്ന വിധത്തിലുള്ള പെർമോഫൻസ് നിരവധി പ്രസിദ്ധരായ സൗദി ഗായകരും ഗായികമാരും അനുകരിക്കുകയും പുതിയ ആലാപന രീതി ചിട്ടപ്പെടുത്തുകുയം ചെയ്തു.
കൊറോണയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ചലച്ചിത്രോൽസവം പോലെയുള്ള വലിയ പരിപാടികൾ റദ്ദാക്കപ്പെട്ട പശ്ചാത്തലത്തിൽ അൽഉല ഉൽസവത്തിന്റെ സമാപനത്തിനും ശോഭ മങ്ങിയിരുന്നുവെങ്കിലും അടുത്ത വർഷം പൂർവോപരി ശക്തിയോടെ സൗദിയിലെയും വിദേശങ്ങളിലെയും വിനോദ സഞ്ചാരികളെയും ഒപ്പം കലാപ്രേമികളെയും മാടിവിളിക്കാനുതകുന്ന മാറ്റങ്ങളാണ് അൽഉലയിൽ പ്രകടമായതെന്ന് പ്രസിദ്ധരായ പിയാനോ വാദകർ അഭിപ്രായപ്പെട്ടതായും ജിദ്ദയിലെ നിരവധി കലാസംഗമങ്ങളുടെ കടിഞ്ഞാൺ പിടിക്കുന്ന ഹസൻ കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.