തൃശൂര്‍- കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നയാൾ ക്ലിനിക്കിൽ എത്തിയ കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചതിന് ആശുപത്രി മാനേജ്‌മെന്റ് ഡോക്ടറെ പുറത്താക്കി. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഷിനു ശ്യാമളനാണ് തന്നെ പുറത്താക്കിയെന്ന് ഫെയിസ്ബുക്ക് വഴി അറിയിച്ചത്. ക്ലിനിക്കില്‍ കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി എത്തിയ കാര്യം ആരോഗ്യവകുപ്പിലും പോലീസിലും അറിച്ചതിന് പുറമേ ഇവര്‍ ഇക്കാര്യം അറിയിച്ച് ഫെയിസ്ബുക്കിലും പോസ്റ്റിടുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാണ് തന്നെ പുറത്താക്കാന്‍ കാരണമായതെന്ന് വനിതാ ഡോക്ടര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
"സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.
ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?
ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും."






