സ്വന്തം കാറിടിച്ച് മരണം; മൃതദേഹം ഉപേക്ഷിച്ചയാള്‍ റിമാന്‍ഡില്‍

പാലക്കാട്-ബംഗളൂരുവില്‍ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചയാള്‍ പിടിയില്‍. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിരലടയാള, ഫോറന്‍സിക് വിദഗ്ധരും പോലിസിനോടൊപ്പം ബംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. . ആലത്തൂരിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മരിച്ചയാളും പ്രതിയും കര്‍ണാടക സ്വദേശികളാണ്. ബംഗളൂരു ആനേക്കല്‍ ബൈഗഡദേനഹള്ളിയില്‍ പി.അങ്കന്‍ മിത്ര (37) ആണു പിടിയിലായത്. ഇയാള്‍ ഓടിച്ച കാറിടിച്ചു മരിച്ച ബംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണ് അതേ കാറില്‍ 500 കിലോമീറ്ററോളം സഞ്ചരിച്ച് ചൂരക്കോട്ടുകുളമ്പില്‍ ഉപേക്ഷിച്ചത്. ബംഗളൂരുവില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ എന്‍ജിനീയറാണ് പ്രതി.

തൃശൂര്‍ പാലിയേക്കര മുതല്‍ വാളയാര്‍ വരെയുള്ള സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചാണു കര്‍ണാടക റജിസ്‌ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടര്‍ന്ന് ബംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ കാര്‍ കണ്ടെത്തി. മുന്‍ഭാഗത്തെ തകര്‍ന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പോലീസിനു കാറില്‍ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളില്‍ ചോരപ്പാടുകളുമുണ്ടായിരുന്നു.

 

Latest News