ന്യൂദൽഹി- മുത്തലാഖ് നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധി രാജ്യത്താകമാനം വലിയ ചർച്ച ഉയർത്തിവിടുമ്പോൾ സുപ്രധാനമായ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത ഭരണഘടനാ ബെഞ്ചിന്റെ അപൂർവതയും ശ്രദ്ധേയമാകുന്നു. അഞ്ച് വ്യത്യസ്ത മതക്കാരായ ജഡ്ജിമാരാണ് മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേട്ടത്.
ഇന്ത്യയിലെ അഞ്ച് പ്രബല മതധാരകളെ പ്രതിനിധീകരിക്കുന്നവരാണ് ഈ ജഡ്ജിമാർ. ചീഫ് ജസ്റ്റിസും ബെഞ്ചിന്റെ അധ്യക്ഷനുമായ ജെ.എസ് ഖെഹാർ സിക്ക് മതവിശ്വാസിയാണ്. കുര്യൻ ജോസഫ് ക്രിസ്ത്യൻ വിശ്വാസിയും അബ്ദുൽ നസീർ മുസ്‌ലിമുമാണ്. രോഹിങ്ടൺ നരിമാൻ സൗരാഷ്ട്ര മതവിശ്വാസിയും യു.യു ലളിത് ഹിന്ദു മതത്തിൽപെട്ടയാളുമാണ്. എന്നാൽ സ്ത്രീകളെ ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിൽ ഒരു സ്ത്രീയെ ഉൾപ്പെടുത്താത്തത് വിമർശിക്കപ്പെട്ടിട്ടുണ്ട്.
3:2 എന്ന ക്രമത്തിൽ ഭൂരിപക്ഷ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ന്യൂനപക്ഷ മത വിശ്വാസികളായ ചീഫ് ജസ്റ്റിസ് ഖെഹാറും അബ്ദുൽ നസീറും മുഖ്യവിധിയോട് യോജിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അവർ പ്രത്യേകമായ വിധിന്യായമാണ് വായിച്ചത്. എന്നാൽ ന്യൂനപക്ഷ വിശ്വാസക്കാരനായ കുര്യൻ ജോസഫ് ഇവരോട് യോജിച്ചില്ല.
ഖുർആനിൽ മോശമായി പറഞ്ഞ കാര്യം ശരീഅത്തിൽ നന്നാവില്ലല്ലോ എന്ന് കുര്യൻ ജോസഫ് പറഞ്ഞു. ആ അർഥത്തിൽ മതവിശ്വാസത്തിൽ തെറ്റായത് നിയമത്തിലും തെറ്റു തന്നെയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുത്തലാഖ് പാപമായിരിക്കാമെങ്കിലും, വ്യക്തിനിയമത്തിൽ കോടതി ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു ജസ്റ്റിസ് ഖെഹാറിന്റേയും അബ്ദുൽ നസീറിന്റേയും അഭിപ്രായം. ഭരണഘടനപ്രകാരം വ്യക്തിനിയമത്തിന് മൗലികാവകാശത്തിന്റെ സ്ഥാനമുണ്ട്. ഇക്കാര്യത്തിൽ പാർലമെന്റ് നിയമനിർമാണം നടത്തുകയാണ് വേണ്ടതെന്നു ഇരുവരും പറഞ്ഞു. ഭരണഘടനയുടെ ധാർമികതയെ ലംഘിക്കുന്ന മുത്തലാഖ് സമ്പ്രദായത്തിന് മതപരമായ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.