ക്രിമിനല്‍ കേസില്‍ ജാമ്യം ഒരാഴ്ച്ചക്കകം തീരുമാനിക്കണം: അമിക്കസ്‌ക്യൂറിമാരുടെ ശുപാർശ

ന്യൂദല്‍ഹി- ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ ജാമ്യക്കാര്യത്തില്‍ ഒരാഴ്ച്ചക്കകം തീരുമാനമെടുക്കണമെന്ന് അമിക്കസ്‌ക്യൂറിമാരുടെ സംഘത്തിന്റെ ശിപാര്‍ശ. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്. ഈ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ ആദ്യം പരിഗണിക്കുന്നതിന്റെ മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം അതിന്മേല്‍ തീരുമാനമെടുക്കണം.

ഏതെങ്കിലും കാരണവശാല്‍ ഈ സമയപരിധിയില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അതിനുള്ള കാരണം ജാമ്യാപേക്ഷയില്‍ ജഡ്ജി വ്യക്തമാക്കേണ്ടതുണ്ടെന്നും അമിക്കസ്‌ക്യൂറി ശിപാര്‍ശയില്‍ വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്,സിദ്ധാര്‍ത്ഥ് ലൂഥറ ,കെ പരമേശ്വര്‍ എന്നിവര്‍ അടങ്ങിയതാണ് അമിക്കസ്‌ക്യൂറി സംഘം. സാക്ഷി വിസ്താരം ആരംഭിച്ചാല്‍ വിചാരണ എന്നും നടത്തേണ്ടതാണ്. സാക്ഷികള്‍ ഹാജരാണെങ്കില്‍ ഒരു കാരണവശാലും വിചാരണ നീട്ടിവെക്കരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
 

Latest News