Sorry, you need to enable JavaScript to visit this website.

മാലിന്യം കളയാൻ പുറത്തിറങ്ങിയ അഭിഭാഷകൻ ഹെൽമെറ്റ് കൊണ്ട് തലക്കടിയേറ്റ് മരിച്ചു

ആലപ്പുഴ- മാലിന്യം കളയാൻ രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അഭിഭാഷകൻ ആശുപത്രിയിൽ മരിച്ചു. ചെങ്ങനൂർ അങ്ങാടിക്കൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വർഗീസാ(65)ണ് മരിച്ചത്. മാലിന്യം കളഞ്ഞ് മടങ്ങുന്നതിനിടെ മർദ്ദനമേറ്റാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുത്തൻകാവിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മാലിന്യം കളയുന്നതിന് വേണ്ടി രാത്രിയിൽ വാഹനവുമെടുത്ത് പുറത്തുപോയതായിരുന്നു എബ്രഹാം വർഗീസ്. ഏറെക്കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിലേക്ക് വിളിച്ചു. വാഹനത്തിന് മുന്നിൽ കുഴഞ്ഞുവീണ എബ്രഹാമിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു ഫോൺ എടുത്തവർ പറഞ്ഞത്. 
അതേസമയം, മാലിന്യം കളഞ്ഞ ശേഷം തിരിച്ചുവരികയായിരുന്ന എബ്രഹാമിനെ ബൈക്കിൽ പിന്തുടർന്ന രണ്ടുപേർ ഹെൽമെറ്റ് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എബ്രഹാമിന്റെ തന്നെ ഹെൽമെറ്റ് അഴിച്ചാണ് മർദ്ദിച്ചത് എന്നും പോലീസ് പറയുന്നു. ബോധരഹിതനായി വീണ എബ്രഹാമിനെ അക്രമികൾ തന്നെ സ്‌കൂട്ടറിൽ കുറുകെ കിടത്തി അടുത്തുള്ള സ്വകാര്യ നഴ്‌സിംഗ് ഹോമിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിച്ചില്ല. തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് നിഗമനത്തിലെത്തിയത് എന്നാണ് വിവരം.
 

Latest News