ഇസ്‌ലാമിക ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ വീണ്ടും

തെഹ്‌റാന്‍- ഇന്ത്യയുടെ പ്രതിഷേധം വകവെക്കാതെ ദല്‍ഹി കലാപത്തില്‍ പ്രതികരണവുമായി വീണ്ടും ഇറാന്‍. ഇസ്‌ലാമിക ലോകത്തുനിന്ന് ഒറ്റപ്പെടാതിരിക്കാന്‍ മുസ്‌ലിംകളുടെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും തീവ്രവാദികളായ ഹിന്ദുക്കളേയും പാര്‍ട്ടികളേയും നിലക്കുനിര്‍ത്തണമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍നടന്ന കലാപത്തില്‍ ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ വേദന അനുഭവിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതന്ന് ഇറാന്‍ അംബാസഡര്‍ അലി ചെഗാനിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ഖാംനഇയുടെ പ്രസ്താവന. നേരത്തെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫാണ് പ്രതികരിച്ചിരുന്നത്.


ഇന്ത്യയുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ കൂട്ടക്കൊല നിര്‍ത്തണമെന്നും തീവ്രവാദികളെ തടയണമെന്നും ഖാംനഇ ട്വീറ്റ് ചെയ്തു. ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹത്തിനുസമീപം ഒരു കുട്ടി ഇരുന്ന് കരയുന്ന ചിത്രത്തോടൊപ്പം ഇംഗ്ലീഷ്, ഉര്‍ദു, പേര്‍സ്യന്‍, അറബി ഭാഷകളിലാണ് ഇറാന്‍ നേതാവിന്റെ ട്വീറ്റ്.


ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിത കലാപമാണ് നടക്കുന്നതെന്ന ട്വീറ്റിനെ തുര്‍ന്നാണ് വിദേശ കാര്യമന്ത്രി ജവാദ് സരീഫിനെ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരികയായിരുന്നു. അമേരിക്കയുടെ ഉപരോധമുണ്ടായിട്ടും ഇറാനുമായി നല്ല ബന്ധം നിലനിര്‍ത്തിയ ഇന്ത്യ ഛാബഹാര്‍ തുറമുഖത്തിന്റെ നിര്‍മാണവുമായി സഹകരിച്ചിരുന്നു.

 

Latest News