Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ മെഡിക്കല്‍ മാസ്‌കുകളുടെ കരിഞ്ചന്ത തടയാന്‍ നടപടി

റിയാദില്‍ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ മാസ്‌ക് ബോക്‌സുമായി.

റിയാദ് - കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ മാസ്‌കുകളുടെ കരിഞ്ചത്ത തടയാന്‍ നടപടി. മാസ്‌കുകളുടെ വില നിയന്ത്രിക്കാനും ക്ഷാമം അനുഭവപ്പെടാതിരിക്കാനും വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു.

വ്യക്തികള്‍ക്ക് മൂന്നു ബോക്‌സില്‍ കൂടുതല്‍ മാസ്‌കുകളും ആശുപത്രികള്‍ക്കും ഹെല്‍ത്ത് സെന്ററുകള്‍ക്കും പത്തു കാര്‍ട്ടനില്‍ കൂടുതല്‍ മാസ്‌കുകളും വില്‍പന നടത്തരുതെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചതായി  മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി അറിയിച്ചു.

പ്രാദേശിക വിപണിയില്‍ മാസ്‌കുകളുടെ വില മൂന്നിരട്ടി മുതല്‍ ഏഴിരട്ടി വരെ വര്‍ധിച്ചിട്ടുണ്ട്. മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്.

ദൗര്‍ലഭ്യവും ആവശ്യം വര്‍ധിച്ചതിന്റെയും ഫലമായാണ് മാസ്‌കുകളുടെ വില ഉയര്‍ന്നതെന്ന് അല്‍ഖാദി മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഉടമ സാമി അല്‍ഖാദി പറഞ്ഞു. നീല നിറത്തിലുള്ള സാദാ മാസ്‌കുകളുടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഫില്‍ട്ടറുള്ള 3എം മെഡിക്കല്‍ മാസ്‌കുകളുടെ വില ഏഴിരട്ടിയോളം വര്‍ധിച്ചു.
ഈയിനത്തില്‍ പെട്ട പത്തു മാസ്‌കുകള്‍ അടങ്ങിയ ഒരു ബോക്‌സിന്റെ വില 700 റിയിലിലേറെയായി. വില വലിയ തോതില്‍ വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് മാസ്‌ക് നിര്‍മാണ കമ്പനിക്ക് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കുന്നതിന് താന്‍ നിര്‍ബന്ധിതനായി.
ഗ്ലൗസുകളുടെ വില 80 ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നത്. അണുനശീകരണ ജെല്‍ വില 15 ശതമാനം തോതില്‍ വര്‍ധച്ചു. മാസ്‌കുകള്‍ക്ക് നേരത്തെ എടുത്തുപറയത്തക്ക ലാഭം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രാജ്യത്തിനകത്ത് മാസ്‌ക് നിര്‍മാണ ഫാക്ടറികള്‍ ആരംഭിക്കുന്നതിന് വ്യവസായികളും നിക്ഷേപകരും താല്‍പര്യം കാണിച്ചിരുന്നുമില്ലെന്ന് സാമി അല്‍ഖാദി പറഞ്ഞു.

ഒരു കസ്റ്റമര്‍ക്ക് മൂന്നു ബോക്‌സില്‍ കൂടുതല്‍ മാസ്‌കുകള്‍ വില്‍പന നടത്തരുതെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിയാദില്‍ മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ സെയില്‍സ്മാന്‍ ആതിഫ് അഹ്മദ് പറഞ്ഞു.

വില നിയന്ത്രിക്കുന്നതിനും മുഴുവനാളുകള്‍ക്കും ലഭ്യമാക്കുന്നതിനും ശ്രമിച്ചാണ് മന്ത്രാലയം ഈ വ്യവസ്ഥ ബാധകമാക്കിയിരിക്കുന്നത്. സാദാ മാസ്‌കുകളുടെ 40 ബോക്‌സുകള്‍ അടങ്ങിയ കാര്‍ട്ടണിന്റെ വില 250 റിയാലില്‍ നിന്ന് 700 റിയാലായി ഉയര്‍ന്നിട്ടുണ്ടെന്ന് ഈ മേഖലയില്‍ സെയില്‍സ്മാനായി പ്രവര്‍ത്തിക്കുന്ന ഫാരിസ് അല്‍ഹദാല്‍ പറഞ്ഞു. ഒരു ബോക്‌സ് 3എം മാസ്‌കുകളുടെ വില 110 റിയാലില്‍ നിന്ന് 700 റിയാലായി ഉയര്‍ന്നിട്ടുണ്ടെന്ന് മറ്റൊരു  ജീവനക്കാരന്‍ ഫൈസല്‍ അല്‍മുകൈരിശ് പറഞ്ഞു. കറുപ്പും നീലയും നിറത്തിലുള്ള ഒരു ബോക്‌സ് സാദാ മാസ്‌കുകളുടെ വില 20 റിയാലായും ഉയര്‍ന്നിട്ടുണ്ടെന്ന് ഫൈസല്‍ പറഞ്ഞു.
വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കുന്നതിനും വില ഉയര്‍ത്തുന്നതിനും ശ്രമിച്ച്

വിദേശികള്‍ വലിയ തോതില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നു ബോക്‌സില്‍ കൂടുതല്‍ മാസ്‌കുകള്‍ വില്‍ക്കുന്നത് വാണിജ്യ മന്ത്രാലയം വിലക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നു. മാസ്‌കുകള്‍ വാങ്ങുന്നതിന് ഏറ്റവുമധികം മുന്നോട്ടുവരുന്നതും വിദേശികളാണെന്ന് ഇവര്‍ പറയുന്നു.
കൊറോണ വൈറസ് കണ്ടെത്തുന്നതിനും കൊറോണയില്‍ നിന്ന് സംരക്ഷണം നേടുന്നതിനും ഉപയോഗിക്കുന്ന മെഡിക്കല്‍, ലാബ് ഉല്‍പന്നങ്ങളും സജ്ജീകരണങ്ങളും വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത് സൗദി അറേബ്യ വിലക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, മാസ്‌കുകള്‍, ശരീരം പൊതിയുന്നതിന് ഉപയോഗിക്കുന്ന മെഡിക്കല്‍ സ്യൂട്ടുകള്‍, മെഡിക്കല്‍ കണ്ണടകള്‍, മെഡിക്കല്‍ മുഖംമൂടികള്‍ എന്നിവ വാണിജ്യാവശ്യത്തിന് കയറ്റി അയക്കുന്നതും വ്യക്തികള്‍ വിദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ കവിയാത്ത നിലക്ക് ഇത്തരം ഉല്‍പന്നങ്ങള്‍ സൗദിയില്‍ നിന്ന് പുറത്തുപോകുന്ന വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്നതാണ്. 
 

Latest News