Sorry, you need to enable JavaScript to visit this website.

അവര്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്- ബി.ആര്‍.പി ഭാസ്കര്‍

 

ചെന്നൈ- ന്യൂസ് 18 ചാനലിലെ തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട്  ചിലര്‍ അന്വേഷണത്തെ ഭയക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍. ന്യൂസ് 18 യില്‍ മാധ്യമ പ്രവര്‍ത്തകക്കുണ്ടായ തൊഴില്‍ സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട് നേരത്തെ ബി.ആര്‍.പി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഈ ചാനലിലെ വാര്‍ത്താ അവതാരകന്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ബി.ആര്‍.പി വീണ്ടും നിലപാട് വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

രണ്ടു ദിവസം യാത്രയിലായിരുന്നു. ഇപ്പോള്‍ യാത്രകളെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്കാനുള്ള അവസരമായി കൂടി ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ട് ഫേസ്ബുക്കിലെ ന്യൂസ് 18 കോലാഹലം തല്സമയം അറിയാന്‍ കഴിഞ്ഞില്ല.

ചെന്നൈയില്‍ തിരിച്ചെത്തിയശേഷം ഇന്നു ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും വായിച്ചു. ആദ്യമായി, എന്നെ പ്രതിരോധിക്കാന്‍ മുന്നോട്ടു വന്ന സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നു. ഫേസ്ബുക്ക് സ്വീകരണ മുറിയല്ല. അതുകൊണ്ട് ഇവിടെ നല്ല ഭാഷയെ ഉപയോഗിക്കാവൂ, മാന്യമായി പെരുമാറണം എന്നൊക്കെ നിര്ബന്ധം പിടിക്കാന്‍ നമുക്ക് അവകാശമില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ട് ഇവിടെ നില്ക്കുന്ന ഒരാളെന്ന നിലയില്‍ വിമര്‍ശനവും വിമര്‍ശകരുടെ ഭാഷയുമൊന്നും എനിക്ക് പ്രശ്നമല്ല. ചില സുഹൃത്തുക്കള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന അമര്ഷം് പ്രകടിപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തി. അത് നന്നായി. വിഷം ഉള്ളില്‍ കെട്ടിക്കിടക്കുന്നത് നല്ലതല്ല. ഇടയ്ക്കിടക്ക് അത് പുറത്തു വിട്ട് പുതിയ സ്റ്റോക്ക്‌ നിറയ്ക്കുന്നതാണ് അവരുടെ തന്നെ ആരോഗ്യത്തിനു നല്ലത്.

സാധാരണയായി പോസ്റ്റുകളില്‍ ഞാന്‍ ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാറില്ല. മാധ്യമ വിചാരണ എനിക്ക് പരിചിതമായ ശൈലിയുടെ ഭാഗമല്ലാത്തതുകൊണ്ട് ആരോപണങ്ങളിന്മേല്‍ വിധി പ്രഖ്യാപിക്കാറുമില്ല. പൊതുമണ്ഡലത്തില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയോ ഉചിതമെന്ന് തോന്നുന്ന നിരീക്ഷണങ്ങള്‍ നടത്തുകയൊ ആണ് ഞാന്‍ ചെയ്യുന്നത്.

മാധ്യമങ്ങളുടെ ബോധപൂര്‍വമായ സമീപനത്തിന്റെ ഫലമായി ന്യൂസ് 18 കേരള സംഭവത്തെ കുറിച്ച് അഭിപ്രായ രൂപീകരണത്തിനു ആവശ്യമായ വസ്തുതകള്‍ പൊതുമണ്ഡലത്തില്‍ ഇല്ലാതിരുന്നതു കൊണ്ടു അതെക്കുറിച്ച് ഞാന്‍ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല. ആഗസ്റ്റ് 12ലെ പോസ്റ്റില്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്തത്: “Why is there no word on progress of investigation into alleged sexual harassment at News 18 Kerala channel?” പോലീസും മാധ്യമങ്ങളും മൌനം പാലിക്കുന്ന പശ്ചാത്തലത്തിലാണ് ആ ചോദ്യം ചോദിച്ചത്. രണ്ടു ദിവസത്തിനുശേഷം ആ ചോദ്യം പോലീസ് മേധാവിയോടായി ആവര്‍ത്തിച്ചു: “DGP Behra, please tell us about status of Dalit/sexual harassment complaint by News 18 Kerala employee.”

ഈ പോസ്റ്റുകളില്‍ ലൈംഗിക പീഡനം, ദലിത്/ലൈംഗിക പീഡനം എന്നിങ്ങനെ ആരോപണത്തെ വിശേഷിപ്പിച്ചത് പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തെ പോസ്റ്റിനോട് പ്രതികരിച്ച ഒരു സുഹൃത്ത് ലൈംഗിക പീഡനം ഇല്ലല്ലോ, മാനസിക പീഡനം എന്നല്ലേ പരാതി എന്ന് ചോദിച്ചു. ഒരു വെബ്സൈറ്റ് ആണു (ലൈംഗിക) പീഡനം ചേര്ത്തത് എന്നു അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മറ്റൊരു സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു: “ഇല്ലെന്നു നിങ്ങള്‍ക്കെ ങ്ങിനെ അറിയാം?” അപ്പോള്‍ “ഉണ്ടെന്നു താങ്കള്‍ക്ക് എങ്ങനെ അറിയാം എന്ന് പറയൂ, അപ്പോള്‍ എനിക്കെങ്ങനെ അറിയാം എന്നു പറയാം” എന്നായി ആദ്യ സുഹൃത്ത്.

ഒരു തീരുമാനത്തിലുമെത്താതെ അവസാനിച്ച ആ തര്‍ക്കത്തില്‍ പക്ഷം ചേരേണ്ട ആവശ്യം ഞാന്‍ കണ്ടില്ല. പക്ഷെ മറ്റൊരു വിഷയം ഒരു കമന്റിലൂടെ ഞാന്‍ ഉയര്‍ത്തി . “എതെങ്കിലും തരത്തിലുള്ള പീഡനം ഉണ്ടായോ എന്ന് പരാതി കിട്ടിയ പൊലീസ് അന്വേഷിച്ച് തീരുമാനിക്കട്ടെ. ഒരു പീഡനവും ഉണ്ടായില്ലെങ്കില്‍ കൂടി ചാനല്‍ ജീവനക്കാരിയെ പിരിച്ചുവിട്ട രീതി പ്രതിഷേധാര്‍ഹമാണു. അക്കാര്യം പോസ്റ്റില്‍ പറയാഞ്ഞത് അത് ഡിജിപിയുടെ വിഷയം അല്ലാത്തതുകൊണ്ടാണ്. മാത്രമല്ല അത് ചാനലിനു തന്നെ പുന:പരിശോധിച്ച് പരിഹരിക്കാവുന്നതാണ്.”

പോലീസ് നിശ്ശബ്ദത തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ്‌ 17നു പീഡന പരാതിയുടെ സ്റ്റാറ്റസ് അന്വേഷിച്ചുകൊണ്ടു ഡിജിപിക്കുള്ള ഒരു റിമൈന്ഡറിന്റെ രൂപത്തില്‍ വീണ്ടും ഒരു പോസ്റ്റിട്ടു. അടുത്ത ദിവസം സംഭവത്തില്‍ ഉള്‍പ്പെട്ട ന്യൂസ് 18ലെ മാധ്യമ പ്രവര്‍ത്തക തിരികെ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് കെ.എ. ബീനയുടെ പോസ്റ്റില്‍ നിന്ന് മനസിലാക്കി. ഞാന്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ജീവനക്കാരിയെ പുറത്താക്കാനുള്ള തീരുമാനം ചാനല്‍ പുന:പരിശോധിച്ച് പരിഹരിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു ഗീത നസീര്‍ ഒരു പോസ്റ്റില്‍ കൂടുതല്‍ വവരങ്ങള്‍ നല്കിയപ്പോള്‍ അതും ഷെയര്‍ ചെയതു. അതില്‍ ഗീത നസീര്‍ എഴുതി: “അവളുടെ ഒറ്റ നിലപാട് പല അനീതിക്കുമുള്ള മറുപടിയായിട്ടുണ്ടിന്നു. വലിയ സെലിബ്രിറ്റികൾക്കു കഴിയാത്ത കാര്യമാണ് അവൾ നേടിയിരിക്കുന്നത്. ഒരു ചാനലിനെ തിരുത്തി. അവളോട്‌ ഒപ്പം ഈ നിമിഷം വരെ നിന്ന ഞങ്ങൾ എന്നും ഇനിയും കാണും. പോരാട്ടമൊന്നും തീരുന്നതല്ലല്ലോ. അവൾ സുരക്ഷിതയാണ്”

പഴയ പോസ്റ്റിലെ കാര്യങ്ങള്‍ ഇവിടെ വിശദമായി പരാമര്‍ശിച്ചത് ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാനാണ്. ഒന്ന്, ന്യൂസ് 18 വിഷയത്തില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിരുന്നില്ല. പോലീസ് ജീവനക്കാരിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തുകയും അത് സംബന്ധിച്ച് നല്കാവുന്ന വിവരങ്ങള്‍ നല്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകുളാണു ഞാന്‍ നടത്തിയത്. അത് ആരെയെങ്കിലും ചൊടിപ്പിച്ചെങ്കില്‍ അതില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അവര്‍ സുതാര്യമായ അന്വേഷണത്തെ ഭയക്കുന്നു എന്നാണ്. പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തും കോടതിയില്‍ പോയി സ്റ്റേ വാങ്ങിയും നില ഭദ്രമാക്കിയ ശേഷമാണ് ദിവസങ്ങള്‍ക്കു മുമ്പ് ഞാനിട്ട പോസ്റ്റിനെതിരെയുള്ള പടപ്പുറപ്പാട് എന്നതില്‍ നിന്നും ചിലത് വായിച്ചെടുക്കാം. രണ്ട്, പോസ്റ്റുകളില്‍ ഞാന്‍ ആരുടെയും പേര്‍ പരാമര്‍ശിച്ചിരുന്നില്ല. ഏതെങ്കിലും അവതാരം ആ തൊപ്പി എനിക്ക് ചേരുന്നു എന്ന് പറഞ്ഞു വന്നാല്‍ വിലക്കാന്‍ ഞാനാര്. 

Tags

Latest News