ദല്‍ഹിയില്‍ കാണിച്ച മനുഷ്യത്വത്തിന് സിക്കുകാരോട് നന്ദി; ഗുരുദ്വാര തര്‍ക്കം ഉപേക്ഷിച്ചു

ലഖ്‌നൗ- ദല്‍ഹിയില്‍ കലാപത്തിനരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത സിക്ക് സമുദായത്തോടുള്ള നന്ദി സൂചകമായി തര്‍ക്കഭൂമി വിട്ടുനില്‍കി ഉത്തര്‍പ്രദേശിലെ മുസ്്‌ലിംകള്‍. പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പൂരിലാണ് സംഭവം.

പത്തുവര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയാണ് ഗുരുദ്വാര വികസിപ്പിക്കുന്നതിന് വിട്ടുനില്‍കിയത്.  ഗുരുദ്വാരയുടെ  വികസനത്തിനായി വാങ്ങിയ ഭൂമിയില്‍ നേരത്തെ മസ്ജിദ് ഉണ്ടായിരുന്നുവെന്ന വാദമാണ് കേസായി മാറിയത്.
കേസ് സുപ്രീം കോടതിയിലെത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ മുസ്്‌ലിംകള്‍ ഭൂമി വിട്ടുനല്‍കിയിരിക്കുന്നത്. പകരം മറ്റൊരിടത്ത് ഭൂമി നല്‍കാന്‍ സിക്കുകാര്‍ തയാറായെങ്കിലും അതും മസ്ജിദ് കമ്മിറ്റി നിരസിച്ചു.
 
വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അക്രമത്തിന് ഇരയായവര്‍ക്ക് സിക്ക് സമുദായം നല്‍കിയ പിന്തുണയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് മുസ്്‌ലിംകളുടെ തീരുമാനം.  സിക്ക് സമുദായം നല്‍കാമെന്നേറ്റ ഭൂമി സഹാറന്‍പൂര്‍ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്ന് സുപ്രീം കോടതിയില്‍ പള്ളി കമ്മിറ്റിയെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.

സിക്കുകാര്‍ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നും ആവശ്യക്കാരെ സഹായിക്കുക എന്നത് അവരുടെ സവിശേഷതയാണെന്നും മുസ്്‌ലിം ഹരജിക്കാരന്‍ മുഹറം അലി പറഞ്ഞു. ദല്‍ഹിയിലെ വര്‍ഗീയ അക്രമത്തിന് ഇരയായ ജനങ്ങളെ അവര്‍ സഹായിച്ചു. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.' - മുഹറം അലി പറഞ്ഞു.
ഗുരുദ്വാരയുടെ നിര്‍മാണ ജോലികളില്‍ നിരവധി മുസ്ലിംകളും പങ്കെടുത്തിരുന്നു. ഗുരുദ്വാരക്കു വേണ്ടിയുള്ള കര്‍സേവയില്‍ മുസ്്‌ലിംകള്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും ഗുരുദ്വാരയില്‍ നിന്ന് അകലെയുള്ള ഭൂമിയില്‍ മുസ്ലിംകള്‍ പള്ളിനിര്‍മിക്കുകയാണെങ്കില്‍ സഹായവുമായി സിക്ക് സമുദായം കൂടെയുണ്ടാകുമെന്നും സിക്ക് സമുദായ പ്രതിനിധികള്‍ പറഞ്ഞു.

 

 

Latest News