പൗരത്വഭേദഗതിക്ക് എതിരെ പോസ്റ്റ്; ബംഗ്ലാദേശി വിദ്യാര്‍ത്ഥിയോട് നാടുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം


കൊല്‍ക്കത്ത- പൗരത്വ നിയമഭേദഗതിക്ക് എതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നു. വിശ്വഭാരതി സര്‍വകലാശാലയിലെ ഡിസൈന്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഫ്‌സാര അനികമീം  എന്ന വിദ്യാര്‍ത്ഥിയോടാണ് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ കുസ്തിയ ജില്ല സ്വദേശിയാണ്. 2018ലാണ് സര്‍വകലാശാലയുടെ ഡിസൈന്‍ ബിരുദവിദ്യാര്‍ത്ഥിയായി ചേര്‍ന്നത്. ഫെബ്രുവരി 25ന് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ മീം ബംഗ്ലാദേശി പാസ്‌പോര്‍ട്ട് കൈവശം വെച്ചിരിക്കുന്നതായും സ്റ്റുഡന്റ് വീസയിലാണ് ഇവിടെയെത്തിയതെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായും ആരോപിക്കുന്നു.

വീസ ചട്ടം വിദ്യാര്‍ത്ഥി ലംഘിച്ചുവെന്നും രണ്ടാഴ്ച്ചക്കകം നാടുവിട്ടില്ലെങ്കില്‍ 1946ലെ വിദേശിനിയമം പരിഗണിച്ച് വിചാരണ ചെയ്യുമെന്നും അവര്‍ അറിയിച്ചു.അതേസമയം സര്‍ക്കാരിന്റെ നീക്കത്തെ താന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അതേസമയം ജനുവരി 8ന് ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ക്യാമ്പസ് സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം നോട്ടിസ് നല്‍കിയതെന്ന് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി മെമ്പര്‍ അറിയിച്ചു.
 

Latest News