കൊറോണ ആഘാതം; അത്ര ഭദ്രമല്ല കാര്യങ്ങള്‍, അഞ്ചാം ദിവസവും എണ്ണ വില ഇടിഞ്ഞു

ലണ്ടന്‍- എണ്ണവില ഇന്നലെ 4 ശതമാനത്തിലേറെ ഇടിഞ്ഞു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് എണ്ണവില കുറയുന്നത്. 2019 ജനുവരിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ വിപണിയില്‍. ചൈനക്ക് പുറത്ത് പുതിയ കൊറോണ ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വിപണിയെ ബാധിച്ചത്. കൊറോണ വ്യാപനം ആഗോള വിപണിയെ ബാധിക്കുമെന്നുള്ള ആശങ്കയാണ് ക്രൂഡ് ആവശ്യകത കുറയുമെന്ന നിഗമനത്തില്‍ എണ്ണ വിലയെ ബാധിച്ചത്.
ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ചൈനക്ക് പുറത്ത് രോഗ ബാധ വ്യാപകമായിരിക്കുന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് വ്യാപിക്കുന്നതാണ് ഇന്ധന ഡിമാന്റ് കുറയ്ക്കുമെന്ന വിലയിരുത്തലിനു കാരണം. 2020 ല്‍ പ്രതിദിനം 60,000 ബാരല്‍ എണ്ണ ഡിമാന്റ് വര്‍ധിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന നിരീക്ഷകര്‍ അത് പൂജ്യമായി കുറച്ചിരിക്കയാണ്. ആഗോള സമ്പദ്ഘടനയില്‍ കൊറോണ പ്രത്യാഘാതം വളരെ പരിമിതമാണെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് പറഞ്ഞതെങ്കിലും ആഗോള ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുകയാണ്. ഈയാഴ്ച മാത്രം മൂന്ന് ട്രില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായത്.

 

 

Latest News