കൊണ്ടോട്ടി- കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഉംറ വിസക്കാര്‍ക്കും ടൂറിസ്റ്റ് വിസക്കാര്‍ക്കും ഏര്‍പെടുത്തിയ താല്‍ക്കാലിക വിലക്ക് മാര്‍ച്ച് 13 വരെ തുടരുമെന്ന് സൂചന.
ഫാമിലി വിസിറ്റ്, എപ്ലോയ്മെന്റ്, എംപ്ലോയ്മെന്റ് വിസിറ്റ്, ബിസിനസ് വിസിറ്റ് എന്നിവക്ക് യാത്രാ വിലക്കില്ല.
ഇന്നലെ പുലര്‍ച്ചെ സര്‍ക്കുലര്‍ ആദ്യമെത്തിയപ്പോള്‍ വിസിറ്റിംഗ് വിസകള്‍ക്കും നിയന്ത്രമുണ്ടെന്ന് പറഞ്ഞ് കരിപ്പൂരില്‍ 15 പേരുടെ യാത്ര തടഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുളള വിമാനങ്ങളില്‍ ഉംറ,ടൂറിസ്റ്റ് വിസക്കാരെ മാത്രമാണ് തടഞ്ഞത്. ആദ്യഘട്ടത്തില്‍ മാര്‍ച്ച് 13 വരെയാണ് വിലക്ക്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി തുടര്‍ന്നുള്ള തീരുമാനം കൈക്കൊള്ളും.
വിശദമായ സൗദി വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഉംറ വിസ നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായത് ഉംറ വിസ സ്റ്റാമ്പ് ചെയ്ത് യാത്രക്കൊരുങ്ങിയ ആയിരങ്ങളാണ്. ഉംറ തീര്‍ഥാടകര്‍ക്ക് 15 ദിവസത്തിനും ഒരുമാസത്തിനുമാണ് വിസ അനുവദിക്കുന്നത്.
ഇന്നലെ വിമാനത്താവളങ്ങളില്‍നിന്ന് മടങ്ങിയവരും വരും ദിവസങ്ങളില്‍ പോകാന്‍ തയ്യാറെടുക്കുന്നവരുമായ ആയിരങ്ങളാണുളളത്.
ഏപ്രില്‍ മാസത്തോടെ വിമാന ടിക്കറ്റ് നിരക്ക് വേനലവധി മുന്‍നിര്‍ത്തി വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ തീര്‍ഥാടനത്തിന് പോകുന്ന സമയമാണിത്. കാലാവധി തീരുന്ന ഉംറ വിസകള്‍ ദീര്‍ഘിപ്പിക്കാന്‍ സൗദിയിലെ ഉംറ കമ്പനികള്‍ മുഖേന ഹജ്ജ്. ഉംറ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ട്രാവല്‍ ഗ്രൂപ്പ് ഏജന്‍സികള്‍.
ഉംറ വിസക്ക് പുറമെ കൂട്ടത്തോടെ വിമാന ടിക്കറ്റ് എടുത്തുവെച്ച ട്രാവല്‍ ഗ്രൂപ്പുകളും ഇതോടെ വെട്ടിലായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉംറ തീര്‍ത്ഥാടകര്‍ പോകുന്നത് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ യാത്രയാവുന്നത് കരിപ്പൂരില്‍ നിന്നും.
കൂടുതല്‍ ദിവസം നിയന്ത്രണമുണ്ടായാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. ഹജ് സര്‍വീസുകള്‍ ജൂണ്‍ മുതല്‍ ആരംഭിക്കാനിരിക്കുകയാണ്.