-മനഃപൂർവമല്ലാത്ത ചോർച്ചയാണെന്നും 150 ഉപയോക്താക്കളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും കമ്പനി പറയുന്നു.
ചുരങ്ങിയത് 150 ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയെങ്കിലും ചോർന്നതായി ദക്ഷിണ കൊറിയൻ ടെക്‌നോളജി ഭീമനായ സാംസങ് സമ്മതിച്ചു. ഫൈൻഡ് മൈ മൊബൈൽ നോട്ടിഫിക്കേഷനിൽ വന്ന അപാകതകളാണ് ഡാറ്റ ചോരാൻ കാരണം.
ഫൈൻഡ് മൈ മൊബൈൽ അപ്ലിക്കേഷനിൽ നിന്ന് ആയിരക്കണക്കിന് ഗാലക്‌സി ഉപയോക്താക്കൾക്കാണ് കഴിഞ്ഞയാഴ്ച വിചിത്രമായ അറിയിപ്പ് ലഭിച്ചത്.
ഏതാണ്ട് ഇതേ സമയം മറ്റൊരു തകരാർ കൂടി സംഭവിച്ചതായും സാംസങ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പേരുകൾ, വിലാസങ്ങൾ, പേയ്മെന്റിന്റെ അവസാന നാല് അക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ മറ്റു സാംസങ് ഉപയോക്താക്കളിൽനിന്ന് ചോർത്താൻ ഏതാനും ഉപയോക്താക്കൾക്ക് കഴിഞ്ഞു. സാംസങ് മൊബൈൽ കമ്പനിയെ ഉദ്ധരിച്ച് ടെക് റഡാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1/1 എന്ന ഒരു ഒരു നോട്ടിഫിക്കേഷൻ തങ്ങളുടെ മൊബൈലുകളിൽ ലഭിച്ചതായി കഴിഞ്ഞയാഴ്ച അവസാനത്തോടെ നിരവധി സാംസങ് ഉപയോക്താക്കൾ റെഡ്ഡിറ്റിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു.
രണ്ട് പ്രശ്നങ്ങളും പരസ്പര ബന്ധമില്ലാത്തതാണെന്നും ഇത് ഒരേ സമയം സംഭവിച്ചതാണെന്നും യാദൃഛികമാണെന്നും സാംസങ് സ്മാർട്ട് ഫോൺ നിർമാതാക്കൾ അ അവകാശപ്പെടുന്നു. മനഃപൂർവമല്ലാത്ത ചോർച്ച സംഭവിച്ചത് കമ്പനിയുടെ യുകെ വെബ്സൈറ്റിലെ സാങ്കേതിക പിശകിന്റെ ഫലമാണെന്നും ഇത് 150 ഉപഭോക്താക്കളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.