ന്യൂദൽഹി- കലാപക്കേസ് ഇന്നലെ പരിഗണിച്ച ദൽഹി ഹൈക്കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.മുരളീധറിന് സ്ഥലംമാറ്റം. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ജസ്റ്റിസിനെ സ്ഥലം മാറ്റാൻ നേരത്തെ സുപ്രീം കോടതി കൊളീജിയം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ചൊവ്വാഴ്ച അർധരാത്രിയാണ് അസാധാരണമായി കേസിൽ ബെഞ്ച് വാദം കേട്ടത്.
വാദം കേൾക്കുന്നതിനിടെ കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ദൽഹി പോലീസിന് ഇദ്ദേഹം നിർദേശം നൽകുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുക്കണമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് എസ്.മുരളീധർ പോലീസിനോട് നിർദേശിച്ചിരുന്നു. ഇന്നലെ രാത്രിയോടു കൂടിയാണ് ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതെന്നത് ശ്രദ്ധേയമാണ്.