ഗുരുവായൂർ- കേരളത്തിലെ നാട്ടാനകളിൽ ഏറ്റവും അഴകേറിയതും ആനക്കമ്പക്കാർക്ക് പ്രിയങ്കരനുമായ ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന പത്മനാഭന്റെ ആരോഗ്യസ്ഥിതി ഇന്നലെ രാവിലെയോടെ കൂടുതൽ മോശമാവുകയും ഉച്ചയ്ക്ക് 2.10 ഓടെ ആന ചരിയുകയുമായിരുന്നു. എൺപത് വയസ്സ് കഴിഞ്ഞെന്ന് കണക്കാക്കുന്ന ഗുരുവായൂർ പത്മനാഭൻ ചികിത്സയുടെ ഭാഗായി ഭേദപ്പെട്ട് വരുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ചരിഞ്ഞത്.
പത്മനാഭൻ ചരിഞ്ഞതറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആന പ്രേമികൾ ഗുരുവായൂരിലേക്ക് എത്തി. ഇന്നലെ രാവിലെ ഒൻപതിന് കെട്ടുംതറിയിൽ കിടന്ന പത്മനാഭന് പിന്നീട് എണീക്കാനായില്ല.
പത്മനാഭന് വനം വകുപ്പ് വിലക്കേർപ്പെടുത്തിയതോടെയാണ് രോഗബാധിതനായത്. ആനക്ക് നടത്തമില്ലാതെ കെട്ടും തറിയിൽ തന്നെ നിന്നു തുടങ്ങിയതോടെ അസുഖങ്ങൾ വന്നു തുടങ്ങി. വനം വകുപ്പിന്റെ വിലക്ക് മാറിയപ്പോഴേക്കും ആനക്ക് പുറത്ത് പോകാൻ പറ്റാത്തവിധം അണുബാധയേറ്റു.
ഡോക്ടർമാരായ പി.ബി.ഗിരിദാസ്, വേണുഗോപാൽ, രാജീവ്, കെ.വിവേക് എന്നിവരടങ്ങിയ സംഘമാണ് പത്മനാഭനെ ചികിത്സിച്ചിരുന്നത്. ജീവധനം ഡി.എ എസ്.ശശീധരൻ, മാനേജർ കെ.ടിഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും പാപ്പാൻമാരായ സന്തോഷ്, കൃഷ്ണൻകുട്ടി, ജ്യോതിഷ് എന്നിവരും കഴിഞ്ഞ ഒരു മാസമായി പത്മനാഭനെ രാവും പകലുമില്ലാതെ പരിചരിച്ചു വന്നു.
പത്മനാഭന്റെ വേർപാട് അറിഞ്ഞതോടെ ഭക്തരും ആനപ്രേമികളും പൊതുജനങ്ങളുമായി ആയിരങ്ങൾ ആനക്കോട്ടയിലേക്ക് ഒഴുകിയെത്തി. പല സംഘടനകളും ആനക്ക് റീത്ത് സമർപ്പിച്ചു. എം.എൽ.എമാരായ കെ.വി.അബ്ദുൽ ഖാദർ, ീതഗോപി എന്നിവർ ആനക്കോട്ടയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പത്മനാഭനെ കാണുന്നതിന് സൗകര്യമൊരുക്കാൻ ദേവസ്വം ഇന്നലെ ഉച്ചക്കു ശഷം ആനക്കോട്ടയിലേക്ക് പ്രവേശനം സൗജന്യമാക്കി. ഇന്ന് രാവലെ 10വരെ ആനക്കോട്ടയിൽ പൊതു ദർശനത്തിന് വച്ചശേഷം കോടനാട് എത്തിച്ച് സംസ്‌കാരം നടത്തും.